ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നും മഴ തുടരുമെന്നാണ് സൂചന. വടക്കൻ, തെക്കൻ ഉൾനാടുകളിലെ ചില ജില്ലകളിൽ ഇടിമിന്നലോടുകൂടി മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ ആകെ 17 ജില്ലകളിൽ യെല്ലോ അലേർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ ഉൾപ്രദേശങ്ങളിലെ കൊപ്പൽ, ഗദഗ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ കനത്ത മഴയോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടായേക്കാം. തലസ്ഥാനമായ ബെംഗളൂരുവിൽ അടുത്ത 48 മണിക്കൂറിൽ മിതമായ മഴയ്ക്കാണ് സാധ്യതയെങ്കിലും ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ ഉൾപ്പെടെയുള്ള 17 ജില്ലകളിൽ യെല്ലോ അലേർട്ട് ബാധകമായിരിക്കും.
തീരദേശ മേഖലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. വടക്കൻ ഉൾപ്രദേശങ്ങളിലെ ബാഗൽകോട്ട്, യാദ്ഗിർ, റായ്ച്ചൂർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. തെക്കൻ ഉൾപ്രദേശങ്ങളിലെ ബെല്ലാരി, വിജയനഗർ, ചിത്രദുർഗ, തുംകൂർ, ചിക്കബെല്ലാപൂർ, കോലാർ, ദാവണഗെരെ, ചാമരാജനഗർ, രാമനഗര ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഇടിമിന്നൽ തുടരാനാണ് സാധ്യത. മേയ് 22 മുതൽ മേയ് 25 വരെ മുഴുവൻ ഉൾപ്രദേശങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുന്ന ശക്തമായ ഇടിമിന്നലുണ്ടാകും. മേയ് 21 മുതൽ മേയ് 25 വരെയുള്ള ദിവസങ്ങളിൽ തീരദേശ ജില്ലകളിൽ ശക്തമായ ഇടിമിന്നലിനും മിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അതേസമയം, തെക്കൻ-വടക്കൻ ഉൾനാടുകളിലെ ശേഷിക്കുന്ന ജില്ലകളിൽ പ്രധാനമായും വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ മഴയ്ക്കും കാറ്റിനും സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
