ബെംഗളൂരു : ജോലിക്ക് എത്താമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങി മുങ്ങിയ യുവാവിനെ ചങ്ങലയിൽ കെട്ടിയിട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കർണാടകയിലെ വിജയപുര ജില്ലയിലെ ഹത്തള്ളി ഗ്രാമത്തിലാണ് സംഭവം.
അർജുൻ ബിരദർ, ശ്രീഷായിൽ എന്നിവരാണ് ഡ്രൈവർജോലി ചെയ്യുന്നതിനുവേണ്ടി ബാഷസാബ് അലാവുദ്ദീൻ മുല്ലയ്ക്ക്(38) 20,000 രൂപ മുൻകൂർ നൽകിയത്. എന്നാൽ, മുല്ല ജോലിക്കെത്താൻ തയ്യാറായില്ല.
പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാതെ വന്നതോടെയാണ് ഇരുവരും ചേർന്ന് മുല്ലയെ പിടികൂടി ഒരു ദിവസംമുഴുവൻ ചങ്ങലയ്ക്കിട്ടത്.
ബൈക്കിൽ ബലമായി പിടിച്ച് കയറ്റി ചങ്ങലകൊണ്ട് ഒരു കടയുടെ മുന്നിലുള്ള ഇരുമ്പുതൂണുമായി ബന്ധിക്കുകയായിരുന്നു. കാലിൽ ചങ്ങലയിട്ടു താഴുപയോഗിച്ച് പൂട്ടുകയും ചെയ്തു.
രാവിലെ ചങ്ങലയ്ക്കിട്ട മുല്ലയെ വൈകീട്ട് നാല് മണിക്കാണ് തുറന്ന് തുറന്നുവിട്ടത്.
പൂട്ടുതുറന്നുവിടുന്ന ദൃശ്യങ്ങൾ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
