ബെംഗളൂരു : ബെംഗളൂരു സൗത്ത് ജില്ലയിലെ കനകപുരയിലെ ഫാം ഹൗസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 10 കിലോ മാനിറച്ചിയും മൂന്ന് മാനിന്റെ തലകളും കണ്ടെത്തി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സത്തനൂർ റെയ്‌ഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം കനകപുരി ഉയ്യമ്പള്ളി ഗ്രാമത്തിലെ പ്രദീപ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ നടത്തിയ റെയ്ഡിലാണ് മാംസം പിടികൂടിയത്.
ഇവിടെനിന്ന് 12 മാനിന്റെ കൈകാലുകളും പിടിച്ചെടുത്തു. പ്രതികൾ കനകപുരയിലും പരിസരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകൾക്കും മറ്റ് വാണിജ്യസ്ഥാപനങ്ങൾക്കും മാംസം വിൽക്കുന്നവരാണെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രദീപ് ഉൾപ്പെടെയുള്ള മൂന്നംഗസംഘം റെയ്ഡ് സമയത്ത് ഓടിരക്ഷപ്പെട്ടു. റെയ്ഡിനെത്തിയപ്പോൾ പ്രതികൾ ഒൻപത് പ്ലാസ്റ്റിക് ബാഗുകളിലായി മാംസംനിറച്ച് കൊണ്ടുപോകാനിരിക്കുകയായിരുന്നു. പ്രദീപിനും കണ്ടാലറിയുന്ന മറ്റുരണ്ടുപേർക്കെതിരേയും വനംവകുപ്പ് കേസെടുത്തു.
അഞ്ച് നാടൻതോക്ക്, നാല് ഹെഡ് ടോർച്ച്, മാംസംമുറിക്കാൻ ഉപയോഗിക്കുന്ന കത്തികൾ എന്നിവയും കണ്ടെത്തി. മാംസത്തിനായി വനമേഖലയിൽ മാനുകളെ വേട്ടയാടാൻ പ്രതി നാടൻതോക്കുകൾ ഉപയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഫാം ഹൗസ് സീൽചെയ്തു. പ്രതികളെ കണ്ടെത്തുന്നതിനായി വനംവകുപ്പ് പ്രത്യേകസംഘം രൂപവത്കരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.