ബെംഗളൂരു : കത്തിയും വാളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ചതിനെത്തുടർന്ന് ആന്റി സ്റ്റാബിങ് സ്ക്വാഡുകൾക്ക് രൂപം നൽകി കർണാടകത്തിലെ ബെളഗാവി പോലീസ്.
കത്തിയും വാളും കൊണ്ടുനടക്കുന്നവരെ പിടികൂടാനാണ് ലക്ഷ്യം. സംശയകരമായി കാണുന്ന വാഹനങ്ങളിലുൾപ്പെടെ പരിശോധന നടത്തും.
വിദ്യാർഥികളുടെ ബാഗുകളിലുൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നിർദേശം. വിദ്യാർഥികൾ കീശയിൽ കത്തികൊണ്ടുനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാണിത്. ഓരോ സ്ക്വാഡിലും ആറ് പോലീസുകാർവരെ പരിശോധനയ്ക്കുണ്ടാകും.
കത്തിയോ വാളോ കൈവശം വെച്ചവരെ പിടിച്ചാൽ ആയുധനിയമപ്രകാരം ഇവരുടെ പേരിൽ കേസെടുക്കുമെന്ന് ബെളഗാവി സിറ്റി പോലീസ് കമ്മിഷണർ ഭൂഷൺ ബൊറാസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ബെളഗാവിയിൽ ബസിനകത്തുവെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചിരുന്നു.
ബസിന്റെ ജനാലയ്ക്കടുത്തുള്ള സീറ്റിനുവേണ്ടിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഒരാൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് മറ്റെയാളെ കുത്തുകയായിരുന്നു.
പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.