ബെംഗളൂരു : മണ്ഡ്യയിലെ കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടിലെ ബൃന്ദാവൻ ഗാർഡൻ പ്രദേശത്ത് വിനോദകേന്ദ്രം (അമ്യൂസ് മെന്റ് പാർക്ക് ) സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരേ നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി.
198 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 2,663 കോടി രൂപയുടെ വാണിജ്യ പദ്ധതിക്ക് മാർച്ച് 15-നാണ് സർക്കാർ ടെൻഡർ വിളിച്ചത്. അണക്കെട്ടിന് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയിൽ കാർഷികേതര വാണിജ്യ വികസനമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ജസ്റ്റിസുമാരായ ബി.എം. ശ്യാം പ്രസാദ്, കെ.വി. അരവിന്ദ് എന്നിവരടങ്ങിയ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് സംസ്ഥാന സർക്കാരിനും ദേശീയ അണക്കെട്ട് അതോറിറ്റിക്കും നോട്ടീസ് അയച്ചത്.
പദ്ധതി കർഷകസമൂഹത്തിന് ദോഷകരമാണെന്ന് ആരോപിച്ച് മാണ്ഡ്യയിലെ കർഷകർ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതി നടപടി.
ഗ്രാമപ്പഞ്ചായത്തിന്റെയും മറ്റുനിയമപരമായ അനുമതിയില്ലാതെയും പാർക്ക് സ്ഥാപിക്കുന്നതിന് ടെൻഡറുകൾ നൽകിയതിനെ ചോദ്യം ചെയ്ത് മാണ്ഡ്യയിലെ കെ. ബോറയ്യയുടെ നേതൃത്വത്തിൽ കർഷകർ സമർപ്പിച്ച ഹർജിയിൽ വാദം കേട്ടാണ് കോടതി വിധി.
സർക്കാരിന്റെ തീരുമാനം കർണാടക വന നിയമം, പരിസ്ഥിതി സംരക്ഷണനിയമം എന്നിവയ്ക്ക് വിരുദ്ധമാണെന്ന് കർഷകർ വാദിച്ചു.
പ്രതിദിനം 10,000 ത്തോളം സന്ദർശകരെ ഉൾക്കൊള്ളുന്ന ഇത്തരം പാർക്കുകൾ സ്ഥാപിക്കുന്നതും ഇതേത്തുടർന്നുണ്ടാകുന്ന വാഹന ഗതാഗതപ്പെരുപ്പം കൃഷിഭൂമിക്ക് പരിഹരിക്കാനാകാത്ത നാശനഷ്ടമുണ്ടാകുമെന്ന് ഹർജിക്കാർ വാദിച്ചു.
ഇത് അണക്കെട്ടിലെയടക്കം ജലത്തെ മലിനമാക്കി പരിസ്ഥിതിക്ക് പൂർണമായ നാശമുണ്ടാക്കും. അണക്കെട്ട് സുരക്ഷ, പാരിസ്ഥിതിക, പാരിസ്ഥിതിക ആഘാതം, പ്രദേശത്തിന്റെ സംരക്ഷിതനില തുടങ്ങിയ പ്രധാന വിഷയങ്ങൾ സർക്കാർ പരിഗണിച്ചില്ല.
കൂടാതെ, സംസ്ഥാന സർക്കാർ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയിൽനിന്ന് മുൻകൂർ അനുമതി തേടിയിട്ടില്ല. വികസനത്തെക്കുറിച്ച് പൊതുജനാഭിപ്രായവും ക്ഷണിച്ചിട്ടില്ലെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]