ചെന്നൈ : ക്ഷേത്രോത്സവത്തിൽ ആചാരത്തിന്റെ ഭാഗമായി അഗ്നികുണ്ഡത്തിലൂടെ നടന്ന ഭക്തൻ കാലിടറി വീണ് പൊള്ളലേറ്റുമരിച്ചു.
തമിഴ്‌നാട്ടിൽ രാമനാഥപുരം ജില്ലയിലെ കുശവങ്കുടിയിലാണ് സംഭവം. പ്രദേശത്തെ പ്രമുഖ വസ്തുവ്യാപാരിയായ കേശവനാ(56)ണ് മരിച്ചത്.
കുശവങ്കുടിയിലെ സുബ്ബയ്യാക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് തീമിതി തിരുവിഴ എന്നറിയപ്പെടുന്ന കനലാട്ടം നടന്നത്.
ക്ഷേത്രത്തിനുസമീപമൊരുക്കുന്ന അഗ്നികുണ്ഡത്തിലൂടെ ഭക്തർ നഗ്നപാദരായി നടക്കുന്നതാണ് ചടങ്ങ്. കഴിഞ്ഞയാഴ്ച നടന്ന കനലാട്ടത്തിൽ ഒട്ടേറെപ്പേർ പങ്കെടുത്തിരുന്നു.
എന്നാൽ, അഗ്നികുണ്ഡത്തിന്റെ നടുവിലെത്തിയപ്പോൾ കാലിടറിയ കേശവൻ മൂക്കുകുത്തി വീഴുകയായിരുന്നു.
സന്നദ്ധപ്രവർത്തകർ ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
രാമനാഥപുരം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അദ്ദേഹം കഴിഞ്ഞദിവസം മരിച്ചു. കേശവൻ കനലിൽ വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ധർമപുരിയിലെ അവരങ്കാട് ഗ്രാമത്തിൽ ഈ മാസമാദ്യം, ആറുമാസം പ്രായമുള്ള കുഞ്ഞിനെയെടുത്ത് കനലിലൂടെ നടക്കുന്നതിനിടെ യുവാവ് കാലിടറി വീണിരുന്നു. ഉടൻ തന്നെ പുറത്തെടുക്കാൻ കഴിഞ്ഞതുകൊണ്ട് രണ്ടുപേരും രക്ഷപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.