ബെംഗളൂരു : ഡീസൽവില വർധനയിലും ടോൾ പ്ലാസകളിലെ അമിതനിരക്കിലും പ്രതിഷേധിച്ച് കർണാടകത്തിലെ ലോറി ഉടമകളുടെ അനിശ്ചിതകാലസമരം മൂന്നാംദിവസത്തിലേക്ക് കടന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ ലോറിയുടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ സമരം ശക്തമാക്കിയതായി ലോറി അസോസിയേഷൻ അറിയിച്ചു.
ഇതോടെ അവശ്യവസ്തുക്കളായ പച്ചക്കറി, പഴം തുടങ്ങിയവയുടെ ചരക്കുനീക്കത്തെ ബാധിച്ചിട്ടുണ്ട്. ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ആൻഡ് ഏജന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച അർധരാത്രിയാണ് സമരം തുടങ്ങിയത്.
കേരളത്തിലേക്കുൾപ്പെടെയുള്ള ചരക്കുഗതാഗതത്തെ സമരം ബാധിച്ചു. യശ്വന്തപുര, കലാസിപാളയ മാർക്കറ്റുകളിൽ ലോറികൾ നിർത്തിയിട്ടിരിക്കുകയാണ്.
അടുത്തിടെ ഡീസലിന് നിരക്കുകൂട്ടിയത് പിൻവലിക്കണമെന്നും സംസ്ഥാനപാതയിലെ 18 ടോൾ പ്ലാസകളിലും ടോൾ ഒഴിവാക്കണമെന്നും ലോറി ഉടമകൾ ആവശ്യപ്പെട്ടു.
ഇതുകൂടാതെ ബെംഗളൂരു നഗരത്തിൽ ചരക്കു വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുവേണമെന്നും അതിർത്തിപ്രദേശങ്ങളിൽ ആർടിഒ ചെക്ക് പോസ്റ്റുകൾ ഒഴിവാക്കണമെന്നും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 15,000 രൂപ മേടിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം നടപ്പാക്കരുതെന്നും ലോറിയുടമകൾ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുമായും ലോറി ഉടമകൾ ചർച്ച നടത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.