ബെംഗളൂരു: ഗോഡൗണില്‍ നിന്ന് 830 കിലോഗ്രാം മുടി നഷ്ടപ്പെട്ടതായി പരാതി.
രാത്രി ഒരുസംഘം ആളുകളെത്തി പൂട്ട് തകർത്ത് നടത്തിയ മോഷണത്തില്‍ ഒരു കോടി രൂപ വിലവരുന്ന മുടിയാണ് നഷ്ടമായതെന്ന് വ്യാപാരി പോലീസിനോട് പറഞ്ഞു.
നോർത്ത് ബെംഗളൂരുവിലെ ലക്ഷ്മിപുര ക്രോസിലാണ് സംഭവം.
മോഷ്ടാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.
മുടിയുടെ മൊത്തവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന കെ വെങ്കടസ്വാമി എന്നയാള്‍ ഫെബ്രുവരി 12നാണ് ഹെബ്ബാളില്‍ നിന്ന് ലക്ഷ്മിപുര ക്രോസിലേക്ക് തന്റെ ഗോഡൗണ്‍ മാറ്റിയത്.
കെട്ടിടത്തിന്റെ ബേസ്മെന്റില്‍ പ്രവർത്തിച്ചിരുന്ന ഗോഡൗണില്‍ 27 ബാഗുകളിലായി 830 കിലോ മനുഷ്യ മുടി സൂക്ഷിച്ചിരുന്നു.
28ന് അർദ്ധരാത്രി ഒരു ബലോറോ കാർ ഗോഡൗണിന് മുന്നില്‍ എത്തുന്നത് സിസിടിവിയില്‍ കാണാം.
ഇവർ പുറത്തിറങ്ങി ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് ലോക്ക് തകർത്ത ശേഷം വാഹനത്തില്‍ എടുത്തുവെച്ച് വേഗത്തില്‍ ഓടിച്ചുപോകുന്നു.
പരിസരത്തുള്ള ഒരാള്‍ ഈ സമയത്ത് സ്ഥലത്തെത്തുകയും സംഘം ബാഗുകള്‍ വാഹനത്തില്‍ കയറ്റുന്നത് കാണുകയും ചെയ്തെങ്കിലും ഗോഡൗണിലെ ആളുകള്‍ തന്നെയായിരിക്കും എന്ന് കരുതി ഇടപെടാതെ വീട്ടിലേക്ക് പോയി.
സാധനങ്ങള്‍ കയറ്റിയവർ തെലുങ്കിലാണ് സംസാരിച്ചിരുന്നതെന്ന് ഇയാള്‍ പറഞ്ഞു.
പിന്നീട് അടുത്തെത്തിയ ഒരാള്‍ക്ക് മുടി റോഡില്‍ വീണ് കിടക്കുന്നത് കണ്ട് സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു.
അപ്പോഴേക്കും സംഘം സ്ഥലംവിട്ടുകഴിഞ്ഞു.
പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഗോഡൗണിന്റെ ഷട്ടർ പകുതി തുറന്ന നിലയിലായിരുന്നു.
പോലീസുകാർ പരിസരത്തെ മറ്റ് കടയുടമകളെ അറിയിച്ചു.
രാത്രി 1.50നാണ് വെങ്കടസ്വാമി കാര്യം അറിയുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തി.
ആകെ 830 കിലോ മുടി ഇവിടെ സംഭരിച്ചിട്ടുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെ ഒരു വ്യവസായിക്കാണ് വെങ്കടസ്വാമി മുടി കൈമാറുന്നത്.
അവിടെനിന്ന് മ്യാൻമറിലേക്കും പിന്നീട് ഇത് ചൈനയിലേക്കും എത്തും.
ആന്ധ്രപ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ക്ക് കിലോയ്ക്ക് 1000 മുതല്‍ 2000 രൂപ വരെ കൊടുത്താണ് ഇവർ മുടി വാങ്ങി ഇവിടെ സംഭരിച്ചത്.
ചൈനയില്‍ ഇവ വിഗ് നിർമിക്കാനായാണ് ഉപയോഗിക്കുന്നത്.
നല്ല ഗുണനിലവാരമുള്ള മുടി കുറഞ്ഞ വിലയില്‍ ലഭിക്കുമെന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള മുടിയ്ക്ക് വലിയ ഡിമാന്റുണ്ടത്രെ.
ഇതേ വ്യാപാര രംഗത്ത് തന്നെ പ്രവർത്തിക്കുന്നവർ ആരെങ്കിലും ആവാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം.
പ്രദേശത്തെ സിസിടിവികളില്‍ മോഷ്ടാക്കളുടെയും വാഹനത്തിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും വാഹനത്തിന്റെ നമ്പർ വ്യക്തമല്ല.
[masterslider id="2"] ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.