‘മുഡ’ ഭൂമിയിടപാട് അഴിമതി; നിയമസഭയിൽ രാപകൽ സമരം തുടങ്ങി ബി.ജെ.പി.

ബെംഗളൂരു : കർണാടക നിയമസഭയിൽ രാപകൽ സമരം തുടങ്ങി ബി.ജെ.പി.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ഭൂമി അനുവദിച്ചതുൾപ്പെടെ മൈസൂരു അർബൻ ഡിവലപ്‌മെന്റ് അതോറിറ്റി(‘മുഡ’)യുടെ വിവാദ ഭൂമിയിടപാടിനെപ്പറ്റി ചർച്ച നടത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണിത്.

ബി.ജെ.പി.യുടെ ആവശ്യം സ്പീക്കർ തള്ളിക്കളഞ്ഞതോടെ ബി.ജെ.പി. പ്രതിഷേധം ആരംഭിച്ചു.

പിന്നീട് നിയമനിർമാണ കൗൺസിലിലും ബി.ജെ.പി. ആവശ്യമുന്നയിച്ചെങ്കിലും അനുമതി ലഭിച്ചില്ല.

തുടർന്നാണ് ബി.ജെ.പി. രാപകൽസമരം പ്രഖ്യാപിച്ചത്. നിയമസഭയുടെ വർഷകാലസമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ബി.ജെ.പി. പുതിയ സമരമാർഗം തുറന്നത്.

മുഡ ഭൂമിയിടപാടിൽ നാലായിരം കോടിയുടെ അഴിമതിയുണ്ടെന്നും ഇക്കാര്യത്തെപ്പറ്റി ചർച്ച നടത്താൻ ആവശ്യപ്പെടുമ്പോൾ കോൺഗ്രസ് ഓടിപ്പോവുകയാണെന്നും പ്രതിപക്ഷനേതാവ് ആർ. അശോക പറഞ്ഞു. പ്രധാനപ്പെട്ട ബില്ലുകൾ സഭയിൽ ചർച്ചയില്ലാതെയാണ് പാസാക്കുന്നതെന്നും പറഞ്ഞു.

ഭീരുക്കളുടെ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും കുറ്റപ്പെടുത്തി. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരിൽ കണ്ണായസ്ഥലത്ത് 14 പ്ലോട്ടുകൾ അനുവദിച്ചത് നിയമവിരുദ്ധമായാണെന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഭാര്യക്ക് നൽകിയ ഭൂമിയും അനധികൃതമായി നൽകിയ 5,000 മറ്റു സൈറ്റുകളും തിരിച്ചുപിടിച്ച് ദളിതരോടുള്ള അനീതിയില്ലാതാക്കുകയെന്നത് ഉറപ്പുവരുത്താനാണ് സമരമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര എം.എൽ.എ. പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us