നഗരത്തിലെ തടാകങ്ങളിൽ മീനുകൾ ചത്തുപൊങ്ങുന്നത് പതിവാകുന്നു; വിശദീകരണംതേടി ഹരിതട്രിബ്യൂണൽ

fish dead

ബെംഗളൂരു : ബെംഗളൂരുവിലെ തടാകങ്ങളിൽ മീനുകൾ ചത്തുപൊങ്ങുന്നത് ആവർത്തിക്കുന്നതിൽ വിശദീകരണംതേടി ദേശീയ ഹരിതട്രിബ്യൂണൽ ബെംഗളൂരു കോർപ്പറേഷനും കർണാടക മലിനീകരണ നിയന്ത്രണ ബോർഡിനും നോട്ടീസയച്ചു.

സ്വമേധയാ കേസെടുത്തശേഷമാണ് നോട്ടീസയച്ചത്. മീനുകൾ ചത്തുപൊങ്ങിയതിനെപ്പറ്റി വന്ന മാധ്യമവാർത്തകൾ പരിഗണിച്ചാണ് നടപടി.

2023-ൽ 15 തടാകങ്ങളിലായി മീനുകൾ ചത്തുപൊങ്ങിയ 20 സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നോട്ടീസിൽ പറഞ്ഞു. 2017 മുതൽ 2023 വരെ 61 സംഭവങ്ങളുണ്ടായി.

കഴിഞ്ഞവർഷം കോത്തന്നൂർ, കുന്ദലഹള്ളി, ഭട്ടരഹള്ളി തടാകങ്ങളിൽ പലതവണ മീനുകൾ ചത്തതായും ചൂണ്ടിക്കാട്ടി. മാലിന്യം ഒഴുകിയെത്തുന്നതാണ് മീനുകൾ ചാകാൻ കാരണമാകുന്നതെന്നും നോട്ടീസിലുണ്ട്.

വ്യവസായസ്ഥാപനങ്ങളിൽനിന്ന് രാസമാലിന്യങ്ങൾ ഒഴുകിയെത്തുന്നതാണ് തടാകങ്ങളിലെ മീനുകൾക്ക് ഭീഷണിയാകുന്നത്.

കനാലുകളും അഴുക്കുചാലുകളുംവഴി തടാകങ്ങളിലേക്ക് മലിനജലം ഒഴുകിയെത്തുകയും ചെയ്യുന്നു. തടാകങ്ങൾ സംരക്ഷിക്കാൻ നഗരസഭ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്. മലിനീകരണ നിയന്ത്രണബോർഡും ഇടപെടുന്നില്ല.

കോർപ്പറേറ്റ് കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് തടാകങ്ങൾ ഏറ്റെടുക്കാനുള്ള പദ്ധതി ബി.ബി.എം.പി. അടുത്തിടെ ആരംഭിച്ചിട്ടുണ്ട്.

നഗരത്തിലെ 185 തടാകങ്ങളുടെ നവീകരണത്തിനും സംരക്ഷണത്തിനും കരാർ ക്ഷണിക്കുകയും ചെയ്തു.

കമ്പനികൾക്കുപുറമേ വ്യക്തികൾക്കും റെസിഡന്റ്‌സ്‌ അസോസിയേഷനുകൾക്കും തടാകത്തിന്റെ സംരക്ഷണം ഏറ്റെടുക്കാമെന്ന് ബി.ബി.എം.പി. അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us