ബെംഗളൂരു: ഉപഭോക്താക്കൾക്ക് ആട്ടിറച്ചിയാണെന്ന് (മട്ടൺ) തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പിയ സംഭവത്തിൽ ബെംഗളൂരുവിൽ രണ്ട് ഹോട്ടൽ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. കേരള സ്വദേശികളായ ജിജു അലക്‌സാണ്ടർ, ഷിബു കെ.ബി. എന്നിവരാണ് പിടിയിലായത്.
ബെംഗളൂരു ബ്യാരതി ഗ്രാമത്തിലെ വാടകവീട്ടിൽ താമസിക്കുന്ന ഇവർ ബൊമ്മനഹള്ളിയിലെ ‘ഐസി ഹബ് കായലോരം’ റസ്റ്റോറന്റിന്റെ ഉടമകളാണ്. കേസിലെ മറ്റൊരു പങ്കാളിയായ അഭിലാഷ് നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കായലോരം റസ്റ്റോറന്റിൽ മട്ടൺ വിഭവങ്ങൾക്ക് പകരം ബീഫ് വിളമ്പുന്നുണ്ടെന്ന് കാണിച്ച് ഉപഭോക്താക്കളിൽ നിന്ന് പോലീസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. റസ്റ്റോറന്റിന്റെ മെനു കാർഡിൽ എവിടെയും ബീഫിനെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. എന്നാൽ ഇവിടെയെത്തി മട്ടൺ വിഭവങ്ങൾ ഓർഡർ ചെയ്ത പലർക്കും ബീഫാണ് ലഭിച്ചതെന്ന് പരാതി ഉയർന്നതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പരാതികളുടെ സത്യാവസ്ഥ ബോധ്യപ്പെടുന്നതിനായി സിവിൽ വേഷത്തിലെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉപഭോക്താവെന്ന വ്യാജേന റസ്റ്റോറന്റിലേക്ക് അയച്ചു. തുടർന്ന് ഇദ്ദേഹം ഓർഡർ ചെയ്ത് വാങ്ങിയ മട്ടൺ വിഭവം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അത് മട്ടൺ അല്ലെന്നും ബീഫ് ആണെന്നും സ്ഥിരീകരിച്ചത്.
സംഭവത്തെ തുടർന്ന് കർണാടക ഗോവധ നിരോധന, കന്നുകാലി സംരക്ഷണ നിയമം-2020 (Karnataka Prevention of Slaughter and Preservation of Cattle Act, 2020) പ്രകാരമാണ് പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ ജിജു അലക്‌സാണ്ടറെയും ഷിബുവിനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് സെൻട്രൽ ജയിലിലേക്ക് അയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
