സൂക്ഷിച്ചോളൂ പരിശോധനയ്ക്ക് ഇനി പ്രത്യേക സംഘം; ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പർ കോച്ചിൽ കയറിയാൽ പിടിവീഴും

ബെംഗളൂരു : യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും സ്ലീപ്പർ കോച്ചുകളിൽ ജനറൽ ടിക്കറ്റുമായി കയറുന്ന യാത്രക്കാരെ പിടികൂടാനും പ്രത്യേക സംഘത്തെ നിയോഗിച്ച് ബെംഗളൂരു റെയിൽവേ ഡിവിഷൻ.

ആർ.പി.എഫ്. ജീവനക്കാരും റെയിൽവേ സ്‌റ്റേഷൻ ജീവനക്കാരും ഉൾപ്പെടുന്നതാണ് ഇത്തരം സംഘങ്ങൾ. കെ.എസ്.ആർ. ബെംഗളൂരു, വിശ്വേശരായ ടെർമിനൽ, യശ്വന്തപുര, യെലഹങ്ക റെയിൽവേ സ്റ്റേഷനുകളിലാണ് ഇവരുടെ സേവനമുണ്ടാകുക.

അവധിക്കാലമായതോടെ ദീർഘദൂര തീവണ്ടികളിൽ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. ജനറൽ ടിക്കറ്റുകളെടുക്കുന്ന യാത്രക്കാർ സ്ലീപ്പർ കോച്ചുകളിൽ കയറുന്നത് യാത്രക്കാർ തമ്മിലുള്ള തർക്കത്തിടയാക്കുന്നത് പതിവാണ്.

ഇതോടെയാണ് പ്രത്യേകസംഘത്തെ നിയോഗിക്കാൻ അധികൃതർ തീരുമാനിച്ചത്. സ്ലീപ്പർ ക്ലാസുകളിൽ ടിക്കറ്റ് പരിശോധനയ്ക്ക് ടി.ടി.ഇ.ക്കൊപ്പം ഈ സുരക്ഷാ സംഘവുമുണ്ടാകും.

സ്റ്റേഷനുകളിൽ തീവണ്ടി വരുന്നതിന് മുന്നോടിയായുണ്ടാകുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതും ഇത്തരം സംഘങ്ങളുടെ ചുമതലയാണ്.

ഹാസൻ- സോളാപുർ എക്സ്പ്രസ്‌ ഉദ്യാൻഎക്സ്പ്രസ്‌ , സംഘമിത്ര സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്‌, ഹൗറ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്‌, കർണാടക എക്സ്‌പ്രസ്‌ എന്നിവയാണ് നിലവിൽ ഏറ്റവും തിരക്കനുഭവപ്പെടുന്ന തീവണ്ടികൾ.

സ്ലീപ്പർ ക്ലാസിൽ ടിക്കറ്റ് ബുക്കുചെയ്‌തെത്തുന്നവരുടെ സീറ്റുകൾ ജനറൽ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്ന പരാതികൾ ഏറ്റവും കൂടുതൽ ഉയരുന്നതും ഈ തീവണ്ടികളിലാണ്.

ഇവയിൽ പ്രത്യേക പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.

ഇതിനൊപ്പം ദീർഘദൂര തീവണ്ടികളിൽ കൂടുതൽ ജനറൽ കോച്ചുകൾ ഘടിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us