കഞ്ചാവ് കേസിലെ പ്രതി ആശുപത്രിയിൽ വെച്ച് മരിച്ചു 

ബെംഗളൂരു: കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി പിറ്റേദിവസം ആശുപത്രിയില്‍ വെച്ച്‌ മരിച്ചു.

മീഞ്ച പതംഗളയിലെ മൊയ്തീന്‍ ആരിഫ് (22) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ടാണ് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

ആരിഫ് അബ്ദുല്‍ റഷീദ് എന്ന ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തിലാണ് സ്റ്റേഷനില്‍ നിന്നും മടങ്ങിയത്.

പോലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടിലെത്തിയ മൊയ്തീന്‍ ആരീഫ് നിരന്തരം ഛര്‍ദിച്ചതിനെ തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ വച്ച്‌ മരണം സംഭവിക്കുകയുമായിരുന്നു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ആരിഫിന്റെ മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകളുള്ളതായി പോലീസിന്റെ പ്രാഥമികപരിശോധനയില്‍ തെളിഞ്ഞു.

സ്‌റ്റേഷനില്‍ നിന്നും ആരിഫിനെ വീട്ടിലേക്ക് കൊണ്ടുപോയ ബന്ധു അബ്ദുള്‍ റഷീദ് ആദ്യം പറഞ്ഞതല്ല തുടര്‍ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴിയെന്ന് പോലീസ് പറയുന്നു.

ആരീഫ് ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ ചാടിയെന്നും ഇതേതുടര്‍ന്ന് പരുക്ക് പറ്റിയെന്നുമാണ് ബന്ധു ആദ്യം പറഞ്ഞത്.

ചാടിയതിനെ തുടര്‍ന്ന് തലയ്ക്ക് പരുക്ക് പറ്റിയത് മൂലം ഛര്‍ദിയുണ്ടായെന്നാണ് പോലീസും കരുതിയത്.

എന്നാല്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് അടിപിടിയുണ്ടായ കാര്യം വെളിപ്പെടുന്നത്.

പോലീസ് സ്‌റ്റേഷനില്‍ നിന്നും പ്രതിയുമായി ബന്ധു വീട്ടിലെത്താനുള്ള സമയം വൈകിയത് ചൂണ്ടികാട്ടി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അബ്ദുള്‍റഷീദ്, തന്റെ സുഹൃത്തുക്കളും ആരിഫുമായി അടിപിടിയുണ്ടായ കാര്യം സമ്മതിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

അതേസമയം പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയപ്പോള്‍ ആരിഫിന് മര്‍ദനമേറ്റിട്ടുണ്ടോയെന്ന സംശയവും ബന്ധുക്കളും നാട്ടുകാരും പ്രകടിപ്പിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us