ജവാനില്‍ മാലിന്യം; വില്പന മരവിപ്പിച്ചു 

കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനത്തില്‍ ഉത്പാദിപ്പിക്കുന്ന ജനപ്രിയ മദ്യമായ ജവാനില്‍ മാലിന്യം.

പതിനൊന്നര ലക്ഷം ലിറ്റർ മദ്യത്തിന്റെ വില്പന മരവിപ്പിച്ചു.

വടക്കൻ പറവൂരിലെ വാണിയക്കാട് ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യത്തില്‍ മാലിന്യം ശ്രദ്ധയില്‍പ്പെട്ട ഉപഭോക്താവിന്റെ പരാതിയിലാണ് എക്സൈസിന്റെ നടപടി.

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കല്‍സ് ഫാക്ടറിയിലാണ് ജവാൻ ഉത്പാദനം.

ജവാൻ ട്രിപ്പിള്‍ എക്‌സ് റം 297, 304, 308, 309, 315, 316, 319, 324 ബാച്ചുകളിലും വരാപ്പുഴയിലെ ഔട്ട്‌ലെറ്റിലെ ജവാൻ ട്രിപ്പിള്‍ എക്സ് റം 307, 322, 267, 328, 312, 292, 200,164, 293 ബാച്ചുകളിലും മാലിന്യം കണ്ടെത്തി.

എക്സൈസ് എറണാകുളം ഡെപ്യൂട്ടി കമ്മിഷണറുടെ മേല്‍നോട്ടത്തിലായിരുന്നു വാണിയക്കാട് ഔട്ട്‌ലെറ്റിലെ പരിശോധന.

ബിയറില്‍ ഇത്തരം മാലിന്യം കാണാറുണ്ടെങ്കിലും ജവാനില്‍ ആദ്യമാണെന്ന് ബിവറേജസ് ജീവനക്കാർ പറയുന്നു.

നിർമ്മാണത്തിലെ പാകപ്പിഴയാണെന്നു കരുതുന്നു.

മദ്യക്കുപ്പികളില്‍ പാടപോലെ രൂപപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഔട്ട്ലെറ്റുകളില്‍ കുപ്പി മാറ്റി കൊടുത്തു.

എക്സൈസ് കമ്മിഷർക്ക് റിപ്പോർട്ട് കൈമാറി.

എല്ലാ ഔട്ട്ലെറ്റുകളിലും ജവാൻ പരിശോധിക്കാൻ നിർദ്ദേശമുണ്ട്.

സാമ്പിള്‍ ലാബില്‍ പരിശോധിക്കും.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വിറ്റഴിക്കണോ നശിപ്പിക്കണോയെന്ന് തീരുമാനിക്കുക.

ഒരു ബാച്ചില്‍ 7500 കെയ്സ് ഉണ്ടാകും.

ഒരു കെയ്സില്‍ ഒമ്പത് ലിറ്റർ വീതം മദ്യം – 750 മില്ലി കുപ്പികള്‍ 12 എണ്ണവും ഒരു ലിറ്റർ കുപ്പികള്‍ ഒമ്പതും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us