വ്യാജ ബോംബ് ഭീഷണി; അറസ്റ്റിലായത് മലയാളി യുവാവ് 

ബെംഗളൂരു: യു.എസ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കമ്പനിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയർത്തിയ സംഭവത്തിൽ അറസ്റ്റിലായത് മലയാളി യുവാവ്. ഇതേ കമ്പനിയിലെ ജീവനക്കാരനായ പ്രസാദ് നവനീതാണ് ബെം​ഗളൂരു പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

മോശം പ്രകടനങ്ങൾ കാരണം കമ്പനി പ്രസാദിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. കമ്പനിയിലേക്കുള്ള പ്രവേശനവും നിഷേധിച്ചിരുന്നു. തുടർന്നുണ്ടായ പ്രകോപനമാണ് കമ്പനിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയർത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ട്.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്റെ സ്വകാര്യ നമ്പറില്‍ നിന്ന് കമ്പനിയിലേക്ക് വിളിച്ച പ്രസാദ് ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിമുഴക്കി. അൽപസമയത്തിനകം സ്ഫോടനമുണ്ടാകുമെന്നും ഇയാൾ കമ്പനി ജീവനക്കാരോട് പറഞ്ഞു. തുടർന്ന് കമ്പനി ജീവനക്കാർ പോലീസിൽ വിവരമറയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നായ അടക്കമുള്ള സംഘം സ്ഥലത്തെത്തുകയും കെട്ടിടത്തിൽനിന്ന് എല്ലാവരെയും ഒഴിപ്പിക്കുകയും ചെയ്തു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

മലയാളിയായ പ്രസാദ് നവനീത് ബ്യാപനഹള്ളിയിലാണ് താമസിക്കുന്നത്. ജോലി നഷ്ടപ്പെടുമെന്നതില്‍ ഇയാൾ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us