ബാബുറാവു ചിൻചൻസുർ കോൺഗ്രസിൽ ചേർന്നു 

ബെംഗളൂരു: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കലബുറഗി മണ്ഡലത്തില്‍ തോല്‍പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ബിജെപി എംഎല്‍സിയായ ബാബുറാവു ചിന്‍ചന്‍സുര്‍ ആണ് ഇന്നലെ രാത്രി പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്‍റെ വസതിയില്‍ വച്ച്‌ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 2018 വരെ കോണ്‍ഗ്രസിലായിരുന്നു കോലി-കബ്ബലിഗ സമുദായനേതാവും ബിജെപി എംഎല്‍സിയുമായ ബാബുറാവു ചിന്‍ചന്‍സുർ 2008മുതല്‍ 2018 വരെ ഗുര്‍മിത് കല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച്‌ ജയിച്ചു. ഇടക്കാലത്ത് സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയുമായി. 2018-ല്‍ മണ്ഡലത്തില്‍ നിന്ന് തോറ്റതോടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. അവിടെ നിന്ന് എംഎല്‍സിയായി.

കല്യാണ കര്‍ണാടക മേഖലയിലെ പ്രമുഖ ഒബിസി സമുദായമായ കോലി-കബ്ബലിഗ വിഭാഗത്തിനിടയില്‍ നിര്‍ണായക സ്വാധീനമുള്ള ചിന്‍ചന്‍സുര്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരെ പ്രവര്‍ത്തിച്ചു. മണ്ഡലത്തില്‍ ഖര്‍ഗെയുടെ തോല്‍വി ഉറപ്പാക്കി. ഇപ്പോള്‍ ഗുര്‍മിത് കല്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റ് കിട്ടില്ലെന്നായപ്പോഴാണ് കോണ്‍ഗ്രസിലേക്ക് തിരിച്ച്‌ വരാന്‍ തീരുമാനിച്ചത്. ചിന്‍ചന്‍സുറിന് കോണ്‍ഗ്രസ് സീറ്റ് ഉറപ്പാണ്. മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് അടക്കം ചിന്‍ചന്‍സുറിന്‍റെ തിരിച്ച്‌ വരവില്‍ അതൃപ്തിയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് അത് പുറത്തു കാണിക്കില്ലെന്നുറപ്പാണ്. കല്യാണ കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസിന് 25 സീറ്റ് ഉറപ്പാക്കുമെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ചിന്‍ചന്‍സുര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us