മംഗളൂരുവിൽ നിന്ന് ഹജ്ജ് വിമാനം ഇത്തവണ ഇല്ല

ബംഗളൂരു: ഇത്തവണ മംഗളൂരു വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് വിമാനങ്ങള്‍ ഉണ്ടാകില്ല. ഹജ്ജ് വിമാനങ്ങള്‍ പറത്താനായി വിവിധ കമ്പനികളില്‍നിന്ന് വ്യാഴാഴ്ച വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.

എന്നാല്‍, ടെന്‍ഡര്‍ നോട്ടീസില്‍ മംഗലാപുരം ഇടംപിടിച്ചിട്ടില്ല. കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, ബംഗളൂരു അടക്കം രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍നിന്നാണ് ഇത്തവണ ഹജ്ജ് വിമാനങ്ങള്‍ സര്‍വിസ് നടത്തുക.

കണ്ണൂരില്‍ നിന്ന് 2300, കൊച്ചിയില്‍ നിന്ന് 2700, കോഴിക്കോട്ടു നിന്ന് 8300, ബംഗളൂരുവില്‍ നിന്ന് 6100 എന്നിങ്ങനെ തീര്‍ഥാടകര്‍ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. 2010 മുതല്‍ 2019 വരെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റായിരുന്നു മംഗലാപുരം വിമാനത്താവളം. 600നും 700നും ഇടയില്‍ തീര്‍ഥാടകര്‍ എല്ലാ വര്‍ഷവും ഇവിടെനിന്ന് ഹജ്ജിനായി പറന്നിരുന്നു.

കോവിഡ് കാലത്ത് മാത്രമാണ് മംഗളൂരുവില്‍ നിന്ന് ഹജ്ജ് വിമാനങ്ങള്‍ ഉണ്ടാകാതിരുന്നത്. മലയാളി ബന്ധമുള്ള നിരവധിയാളുകള്‍ താമസിക്കുന്ന കുടക്, സുള്ള്യ, വീരാജ്പേട്ട, മംഗളൂരു പ്രദേശത്തുള്ളവര്‍ക്ക് ഇത് ദുരിതമാകും. ഇവര്‍ക്ക് ഇത്തവണ ബംഗളൂരു വിമാനത്താവളത്തില്‍ എത്തേണ്ടിവരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us