പ്രണയ ബന്ധത്തിന് ശേഷം അതേ വ്യക്തിയെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ല; കർണാടക ഹൈക്കോടതി

ബെംഗളൂരു : ഒരു വ്യക്തിയുമായുള്ള പ്രണയ ബന്ധത്തിന് ശേഷം അയാളെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ലെന്ന് കര്‍ണാടക ഹൈക്കോടതി.

ഇതിന് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420 ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് യുവാവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കോടതി റദ്ദാക്കി.

കാമുകനെതിരെ യുവതി നല്‍കിയ വഞ്ചന പരാതിയില്‍ എഫ്‌ഐആര്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കെ നടരാജന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ശനിയാഴ്ച ഇത്തരത്തില്‍ വിധി പ്രഖ്യാപനം നടത്തിയത്. വഞ്ചനാപരമായ ഉദ്ദേശ്യത്തോടെയല്ല വിവാഹം കഴിക്കാമെന്ന് പറഞ്ഞ വാക്ക് ലംഘിച്ചതെന്നും അത്തരം വഞ്ചനാപരമായ ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തതെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

2020 മെയ് 5 നാണ് കാമുകനും കുടുംബവും തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച്‌ ഒരു സ്ത്രീ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വഞ്ചനാക്കുറ്റത്തിന് രാമമൂര്‍ത്തിനഗര്‍ പോലീസ് യുവാവിനും കുടുംബത്തിനുമെതിരെ കേസ് എടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

എട്ട് വര്‍ഷമായി ഇവര്‍ പ്രണയത്തില്‍ ആയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍, പിന്നീട് യുവാവിന്റെ കുടുംബം മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചു. ഇതോടെ യുവാവ് പരാതിക്കാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് എഫ്‌ഐആറിനെതിരെ യുവാവും കുടുംബവും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us