ഭർത്താവിന് ക്വട്ടേഷൻ നൽകാൻ യുവതിയ്ക്ക് കൂട്ട് നിന്ന യുവാവ് ആത്മഹത്യ ചെയ്തു, ക്വട്ടേഷൻ സംഘം പിടിയിൽ

ബെംഗളൂരു: ഭർത്താവിനെ കൊലപ്പെടുത്താനുള്ള യുവതിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത കാമുകൻ കേസ് ഭയന്ന് ആത്മഹത്യ ചെയ്തു.

ബെംഗളൂരു ദൊഡ്ഡബിരക്കല്ലിലാണ് സംഭവം. അനുപല്ലവി എന്ന യുവതിയാണ് കാമുകൻ ഹിമവന്ത് കുമാറിനൊപ്പം ചേർന്ന് ഭർത്താവ് നവീൻ കുമാറിനെ കൊല്ലാൻ ക്വട്ടേഷൻ സംഘത്തിന് കരാർ കൊടുത്തത്. 90,000 രൂപയാണ് കൊലപാതകത്തിനുള്ള അഡ്വാൻസായി നൽകിയത്. കൊല നടത്തിയ ശേഷം ബാക്കി 1.1 ലക്ഷം രൂപയും നൽകാമെന്നായിരുന്നു വാഗ്ദാനം

ജൂലൈ 23ന് ക്വട്ടേഷൻ സംഘം ഡ്രൈവർ കൂടിയായ നവീൻ കുമാറിന്റെ കാർ തമിഴ്നാട്ടിലേക്ക് വാടകയ്ക്ക് വിളിച്ച ശേഷം തട്ടി കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ദിവസങ്ങളോളം തടവിൽ പാർപ്പിച്ചങ്കിലും ക്വട്ടേഷൻ സംഘത്തിന് നവീനെ കൊല്ലാനുള്ള ധൈര്യമുണ്ടായില്ല. പകരം അവർ  നവീനുമായി സൗഹൃദത്തിലാവുകയും ഒന്നിച്ച് മദ്യപിക്കുകയും ചെയ്തു.

തുടർന്ന് അനുപല്ലവിയെയും കാമുകനെയും ബോധ്യപ്പെടുത്താൻ ക്വട്ടേഷൻ സംഘം നവീനിന്റെ ദേഹത്ത് തക്കാളി കെച്ചപ്പ് ഒഴിച്ച് ചിത്രമെടുത്ത് അയച്ച് കൊടുത്തു. ഈ ഫോട്ടോ കണ്ട് ഭയന്ന കാമുകൻ ഹിമവന്ത് ഓഗസ്റ്റ് ഒന്നിന് ബാലഗുണ്ടയിലെ വീട്ടിൽ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം കേസായാൽ അറസ്റ്റാകുമെന്ന് ഭയന്നാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ഇതിനിടെ നവീൻ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് ക്വട്ടേഷൻ സംഘത്തിലെ ഹരീഷ്, നാഗരാജു, മുഗിലൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അനു പല്ലവിയെ കസ്റ്റഡിയിൽ എടുത്തെങ്കിലും നവീന്റെ അഭ്യർത്ഥന പ്രകാരം കേസെടുക്കാതെ വിട്ടയച്ചതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us