സമാധാനം നഷ്ടമായി മോഷ്ടിച്ച മുതൽ തിരിച്ച് ഏൽപ്പിച്ച് കള്ളൻ

ചെന്നൈ : ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ച കള്ളൻ മോഷ്ടിച്ച പണം തിരിച്ച് നൽകി. തമിഴ്നാട് റാണിപേട്ടിന് സമീപത്തെ ലാലാപേട്ടിലുള്ള ശിവക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഒരാഴ്ച മുമ്പ് കളവ് പോയത്.

മോഷണത്തിന് ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം വൈകിട്ട് ക്ഷേത്രം അധികൃതര്‍ പതിവുപോലെ മറ്റൊരു ഭണ്ഡാരം തുറന്നപ്പോള്‍ 500 രൂപയുടെ ഇരുപത് നോട്ടുകള്‍ കണ്ടു. ഇതോടൊപ്പം മോഷ്ടാവിന്‍റെ ക്ഷമാപണ കത്തും കണ്ടെത്തി.

ജൂണ്‍ 14ന് പൗര്‍ണമി ദിനത്തിലാണ് ക്ഷേത്രത്തില്‍ നിന്ന് പണം മോഷ്ടിച്ചത്. ഈ ദിവസം ശുഭദിനമെന്ന് വിശ്വസിക്കുന്നതിനാല്‍ നഗരത്തില്‍ നിന്നുപോലും ആളുകള്‍ ധാരാളമായി എത്തുമെന്ന് അറിയാം. അതിനാല്‍ കൂടുതല്‍ പണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്നുതന്നെ ഭണ്ഡാരം പൊളിച്ചത്. എന്നാല്‍, മോഷണത്തിന് ശേഷം മനഃസമാധാനം നഷ്ടമായി. കുടുംബം നിരവധി പ്രശ്‌നങ്ങളാണ് പിന്നീട് നേരിട്ടത്. അതിനാല്‍, കുറ്റബോധം തോന്നി പണം തിരികെ നല്‍കുന്നു എന്നാണ് കള്ളന്‍ കത്തില്‍ എഴുതിയത്.

മോഷണം സംബന്ധിച്ച്‌ ശിവക്ഷേത്ര അധികൃതര്‍ ഒരാഴ്ച മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കുറച്ച്‌ ദിവസത്തേക്ക് പോലീസ് ക്ഷേത്രം അടച്ചു. പക്ഷെ, ദിവസങ്ങളോളം നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചക്കാരനെക്കുറിച്ച്‌ യാതൊരു സൂചനയും ലഭിക്കാതായപ്പോള്‍ ക്ഷേത്രം വീണ്ടും തുറക്കുകയായിരുന്നു.

അതേസമയം, പണം തിരികെ തന്നതുകൊണ്ട് കേസ് അവസാനിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു. ‘ഇത് കുറ്റബോധമല്ല, ഞങ്ങള്‍ തീര്‍ച്ചയായും പിടിക്കുമെന്ന് അവനറിയാം. ക്ഷേത്രവും ചുറ്റുപാടും കൃത്യമായി അറിയാവുന്ന ആളാകാം മോഷ്ടാവ് എന്ന് പോലീസ് സംശയിച്ചിരുന്നു. ഇത് മനസിലാക്കിയതോടെ ഉടന്‍ പിടിയിലാകുമോ എന്ന ഭയത്തിലാണ് കള്ളന്‍റെ ഇപ്പോഴത്തെ നീക്കം. അന്വേഷണം തുടരുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മോഷ്ടാവിനെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us