ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾക്ക് സ്ഥലം നൽകുന്നവർക്ക് വരുമാന വിഹിതം നൽകും

ബെംഗളൂരു: ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലം നൽകുന്നവർക്ക് വരുമാന വിഹിതം നൽകാനുള്ള പദ്ധതിയുമായി സർക്കാർ. ഓരോ കിലോവാട്ടും ചാർജ് ചെയ്യുന്ന മുറയ്ക്ക് സ്ഥലമുടമയ്ക്ക് ഒരു രൂപ വീതം വിഹിതം ലഭിക്കും. ഇലക്ട്രിക് വാഹന നയത്തിന്റെ ഭാഗമായി വരുമാനം പങ്കിടാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം.

343 കോടി രൂപ ചെലവിട്ട് സംസ്ഥാനത്തുടനീളം 1190 ഇ–ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കാനുള്ള കർമപദ്ധതിയും സർക്കാർ പുറത്തിറക്കി. ഇതിൽ 150 എണ്ണം ബിബിഎംപി പരിധിയിലാണ്.

പൊതു, സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് 1190 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. അതതു മേഖലകളിലെ വൈദ്യുതി വിതരണ കമ്പനികളുടെ മേൽനോട്ടത്തിലായിരിക്കും ഇത് . ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ പരിധിയിലുള്ള 8 ജില്ലകളിലായി 455 ഇ ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും. നഗരത്തിലെ ബസ് ടെർമിനലുകൾ ഉൾപ്പെടെയുള്ള പാർക്കിങ് കേന്ദ്രങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ വ്യാപിപ്പിക്കുന്നത്. ഒരേ സമയം 3 വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ സൗകര്യമുള്ള എസി സ്‌ലോ ചാർജിങ് യൂണിറ്റുകളാണ് ഇവിടങ്ങളിലുള്ളത്. വാഹന ഉടമകൾക്ക് ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താൻ ബെസ്കോമിന്റെ ഇവി മിത്ര മൊബൈൽ ആപ്പിലൂടെ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us