കോഴിക്കോട്: കാറിന് തീപിടിച്ച് ആറുമാസം ഗർഭിണിയായ യുവതി മരിച്ച ദാരുണ സംഭവത്തിന് പിന്നാലെ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാലാണ് (34) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ മെയ് 15-നായിരുന്നു രജിൻ ലാലിന്റെ ഭാര്യയും പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ സ്വദേശിയുമായ സോന കാറിനുള്ളിൽ വെന്തുമരിച്ചത്.
ചെറുവണ്ണൂർ കക്കറമുക്ക് എടോളിത്താഴെയിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം ഇരുവരും കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ചെറുവണ്ണൂരിൽ നിന്ന് കക്കറമുക്ക് റോഡിൽ എടോളിത്താഴെ എത്തിയ സമയത്ത് കാറിനുള്ളിൽ പെട്ടെന്ന് തീപടരുകയായിരുന്നു.
ഈ സമയം സോന കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു. കാറിൽ തീപടർന്നത് കണ്ട് പരിഭ്രാന്തനായ രജിൻ ലാൽ വണ്ടി നിർത്തി പുറത്തിറങ്ങുകയും, പിൻസീറ്റിലായിരുന്ന സോനയെ രക്ഷപ്പെടുത്താൻ കിണഞ്ഞു ശ്രമിക്കുകയും ചെയ്തു. എന്നാൽ കാറിനുള്ളിൽ തീ ആളിപ്പടർന്നതോടെ സോനയെ പുറത്തെടുക്കാൻ സാധിച്ചില്ല. ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് രജിൻ ലാലിന് ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റത്.
തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ചതും രജിൻ ലാലിനെ ആശുപത്രിയിൽ എത്തിച്ചതും. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ആരോഗ്യനില വഷളായതിനെ തുടർന്ന് രജിൻ ലാലും മരണപ്പെടുകയായിരുന്നു.
ഭാര്യ സോന കാറിനുള്ളിൽ തീ കൊളുത്തിയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദമ്പതികൾക്കിടയിൽ മുൻപ് ചില തർക്കങ്ങളുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതകൾ നീക്കുന്നതിനായി ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]