അതിർത്തിയിൽ വ്യാജ കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് കാണിച്ച നിരവധിപേർ പിടിയിൽ

ബെംഗളൂരു: കഴിഞ്ഞദിവസങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റുമായി കേരളത്തിൽനിന്ന് അതിർത്തിയിൽ എത്തിയ നിരവധി പേരെ അധികൃതർ കയ്യോടെ പിടികൂടി.

വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി വിവിധ ചെക്പോസ്റ്റിൽ പോലീസിന്റെ എണ്ണവും വർധിപ്പിച്ചു.

ആളുകളുടെ പേരും ആധാർ നമ്പറും തിരുത്തി കംപ്യൂട്ടർ പ്രിന്റുമായാണ് ചില യാത്രക്കാർ എത്തുന്നത്. അധികൃതർക്ക് സംശയം ഉണ്ടാകാതിരിക്കാൻ തിരിച്ചറിയൽ കാർഡും ആധാർ കാർഡിന്റെ കോപ്പിയും കരുതും.

കൂടുതൽ യാത്രക്കാർ ഉണ്ടാകുന്നതിനാൽ യാത്രക്കാരുടെ തിരിച്ചറിയൽരേഖയിലെ ഫോട്ടോയും തിരിച്ചറിയൽ നമ്പറും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഒത്തുനോക്കിയശേഷം കടത്തിവിടുകയാണ് പതിവ്. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ വിശദമായ പരിശോധന ആരംഭിച്ചു.

ഇപ്പോൾ സർട്ടിഫിക്കറ്റുകൾ എല്ലാം വിശദമായി പരിശോധിച്ചതിന് ശേഷമേ കടത്തിവിടുന്നുള്ളൂ. വിശദമായ പരിശോധനയ്ക്ക് ആവശ്യമായ ജീവനക്കാർ 24 മണിക്കൂറും ചെക്ക് പോസ്റ്റിൽ സജ്ജമാണ്.

നിലവിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റുമായി എത്തുന്നവരെയാണ് അതിർത്തി കടത്തിവിടുന്നത്.

സ്ഥിരം യാത്രക്കാർക്കും ചരക്ക് വാഹനത്തൊഴിലാളികൾക്കും 14 ദിവസത്തേക്കും മറ്റുള്ളവർക്ക് 72 മണിക്കൂറുമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി.

കേരളത്തിൽനിന്ന് സംസ്ഥാനത്തേക്ക്  പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആരോഗ്യവകുപ്പ് നിർബന്ധമാക്കിയതോടെ വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിയന്ത്രണം കർശനമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us