മലയാളിയുടെ പെട്രോൾ ബങ്ക് ജീവനക്കാരനെ ആക്രമിച്ച പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റുചെയ്തു (വീഡിയോ)

ബെംഗളൂരു: മലയാളിയുടെ പെട്രോൾ ബങ്ക് ജീവനക്കാരനെ ആക്രമിച്ച പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റുചെയ്തു. ഗുഡ്‌സ് ട്രക്കിൽ നിറച്ച ഇന്ധനത്തിന് അമിതതുക ഈടാക്കി എന്ന് ആരോപിച്ചായിരുന്നു പെട്രോൾ ബങ്ക് ജീവനക്കാരനെ പഞ്ചായത്ത് അംഗം ആക്രമിച്ചത്.

ഹൊസ്‌കോട്ടെ ഹസിഗല താലൂക്ക് പഞ്ചായത്തംഗം മഞ്ജുനാഥ് ഗൗഡയാണ് (40) അറസ്റ്റിലായത്. ട്രക്കിൽ 189 ലിറ്റർ ഡീസൽ നിറയ്ക്കുകയും അതുപ്രകാരമുള്ള ബിൽ ജീവനക്കാരൻ നൽകുകയും ചെയ്തു. എന്നാൽ, വാഹനത്തിന്റെ ഇന്ധന ടാങ്കിൽ നിറയ്ക്കാവുന്നത് പരമാവധി 180 ലിറ്റർ ഡീസലാണെന്നും അമിതമായി തുക ആവശ്യപ്പെട്ടെന്നും മഞ്ജുനാഥ് തർക്കിച്ചു.

വാഹനത്തിന്റെ ഇന്ധന ടാങ്ക് ക്ഷമത 190 ലിറ്ററാണെന്ന് പറഞ്ഞ്‌ പെട്രോൾ ബങ്ക് മാനേജർ മഞ്ജുനാഥിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് മഞ്ജുനാഥ് സുഹൃത്തുക്കളുമായി എത്തി ജീവനക്കാരനെ കൈയേറ്റം ചെയ്യുകയായിരുന്നു. മഞ്ജുനാഥും സംഘവും പെട്രോൾബങ്ക് ഉദ്യോഗസ്ഥരെ ആക്രമിച്ച വിവരം ജോജൻ തോമസിന്റെ മകൾ മേഘ്‌ന തോമസ് ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

സംഭവം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ മഞ്ജുനാഥിനെ അറസ്റ്റുചെയ്യുകയായിരുന്നു. 2008-ൽ കശ്മീരിലെ കുപ്‌വാരയിൽ തീവ്രവാദികൾക്കെതിരേ പോരാടി വീരമൃത്യുവരിച്ച മലയാളിയായ കേണൽ ജോജൻ തോമസിന്റെ ഭാര്യയ്ക്ക് കർണാടക സർക്കാർ 2016-ൽ അനുവദിച്ചതാണ് പെട്രോൾ ബങ്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us