ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചത് കാർഗോ വിമാനത്തിൽ;മൃതദേഹം നഗരത്തിൽ നിന്ന് ആംബുലൻസിൽ തലശ്ശേരിയിലെത്തിച്ച് കെ.എം.സി.സി;വാഹനത്തിന് കൂടെ പോയ 2 പേരെ ഐസൊലേഷനിലേക്ക് മാറ്റി.

ബെംഗളുരു: ഹൃദയാഘാതത്തെത്തുടർന്ന് മസ്‌കറ്റിൽ മരിച്ച തലശ്ശേരി സ്വദേശി വി.പി. സന്തോഷിന്റെ(62) മൃതദേഹം നാട്ടിലെത്തിച്ചു.

ഖത്തർ എയർവേസിന്റെ കാർഗോ വിമാനത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ചശേഷം എ.ഐ.കെ.എം.സി.സി.യുടെ ആംബുലൻസിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

ലോക്ഡൗണിനെത്തുടർന്ന് ബന്ധുക്കൾക്ക് വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങാൻ കഴിയാത്തതിനാൽ ആംബുലൻസ് ഡ്രൈവർ ഷെഫീഖാണ് മൃതദേഹം തിങ്കളാഴ്ച പുലർച്ചെ ഏറ്റുവാങ്ങിയത്.

സന്തോഷിന്റെ ഭാര്യ ജീജയും മസ്കറ്റിലാണെങ്കിലും കാർഗോ വിമാനത്തിൽ കൊണ്ടുന്നതിനാൽ മൃതദേഹത്തോടൊപ്പം ഇവർക്ക് വരാൻ കഴിഞ്ഞില്ല.

ഭർത്താവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനും ഇവർക്ക് കഴിയില്ല. കെ.എം.സി.സി.യുടെ സഹായത്തോടെയാണ് മസ്കറ്റിൽനിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങളൊരുക്കിയത്.

ബെംഗളൂരുവിൽ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടെങ്കിലും ലോക്ഡൗണിനെത്തുടർന്ന് വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല.

ഇതോടെയാണ് കെ.എം.സി.സി. മൃതദേഹം ഏറ്റെടുത്ത് നാട്ടിലെത്തിക്കാൻ തയ്യാറായത്. ആംബുൻസ് ഡ്രൈവർ ഷെഫീഖിന്റെപേരിൽ മൃതദേഹം ഏറ്റെടുക്കാനുള്ള അനുമതിപത്രവും തയ്യാറാക്കി.

സന്തോഷിന്റെ മകൻ ബെംഗളൂരുവിൽ എൻ.ടി.ടി.എഫിൽ പഠിക്കുകയാണെങ്കിലും ലോക്ഡൗണിനുമുമ്പ് നാട്ടിലേക്ക് പോയിരുന്നു.

മസ്‌കറ്റിൽ റെഡിമെയ്ഡ് വസ്ത്രാലയം നടത്തിവരികയായിരുന്ന സന്തോഷ് വ്യാഴാഴ്ചയാണ് മരിച്ചത്.

യാത്രാവിമാനങ്ങൾ ഇല്ലാത്തതിനാൽ മസ്കറ്റിൽ കൂടെ ഉണ്ടായിരുന്ന ഭാര്യ ജീജയ്ക്ക് നാട്ടിൽ വരാനോ സംസ്കാരചടങ്ങിൽ പങ്കെടുക്കാനോ ആവില്ല.

മസ്കറ്റ് കെ എം സി സി നേതാക്കളായ പി ടി കെ ഷമീർ, ടി സി അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുളള ഏർപ്പാട് ചെയ്തത്.

ഇന്ന് വൈകുന്നേരത്തോടെ കുണ്ടുചിറ സ്മശാനത്തിൽ സന്തോഷിൻ്റെ മൃതദേഹം സംസ്കരിക്കും.

ലോക്ക് ഡൗണിൻ്റെ പശ്ചാതലത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചാണ് മൃതദേഹം റോഡ്മാർഗം നാട്ടിലെത്തിച്ചത് ഡ്രൈവർ ഷഫീഖിനൊപ്പം സഹായത്തിന് കൂടെ പോയ രണ്ട് പേരെ വയനാട് അതിർത്തിയിൽ തടഞ്ഞു ഷെസൊലേഷൻ വാർഡിലേക്ക് മാറ്റി.

കൂടാതെ തിരിച്ച് വരുന്ന ആംബുലൻസിനെ ചെക്ക് പോസ്റ്റിൽ പിടിച്ച് വെച്ചിരിക്കയാണ് എ ഐ കെ എം സി സി ബെംഗളൂരു നേതാക്കൾ അധികൃതരുടെ സഹായം തേടിയിട്ടുണ്ട്.

തലശ്ശേരി ഗാർഡൻസ് റോഡ് ശാരദാലയത്തിൽ പരേതനായ അച്യുതന്റെയും ശാരദയുടെയും മകനാണ് സന്തോഷ്. സഹോദരങ്ങൾ: ലക്ഷ്മണൻ, രാജൻ, സുഭാഷ്, സുഭാഷിണി, സുമ, സുധ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us