റോഡ് നവീകരണം മനസ്സിലാക്കാൻ മന്ത്രി ജി സുധാകരൻ നഗരത്തിൽ

ബെംഗളൂരു: പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നഗരത്തിലെ റോഡ് നവീകരണം മനസ്സിലാക്കാൻ ബെംഗളൂരുവിലെത്തി. റോഡുകൾക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്നതിന് സർക്കാർ നടപ്പാക്കിയ ടെൻഡർ ഷുവർ, വൈറ്റ് ടോപ്പിങ് പദ്ധതികളെക്കുറിച്ച് മന്ത്രി അധികൃതരിൽനിന്ന് ചോദിച്ചറിഞ്ഞു. ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) എൻജിനീയർമാരും എത്തിയിരുന്നു.

കേരളത്തിൽ വൈറ്റ് ടോപ്പിങ് നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കും. വൈറ്റ് ടോപ്പിങ് നടക്കുന്ന ഹെന്നൂർ ക്രോസ് അടിപ്പാത, ഔട്ടർ റിങ് റോഡ്, രാമമൂർത്തി നഗർ എന്നിവിടങ്ങളിലും ടെൻഡർ ഷുവർ പ്രവൃത്തി നടക്കുന്ന ചർച്ച് സ്ട്രീറ്റും സന്ദർശിച്ചു. വൈറ്റ് ടോപ്പിങ് പദ്ധതിയിൽ മന്ത്രി സുധാകരൻ തൃപ്തി അറിയിച്ചതായി കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

ഇതിന്റെ ഡിസൈനിങ്ങിനെ കുറിച്ചും പ്രവൃത്തിയെ കുറിച്ചും എൻജിനീയർമാർ വിശദീകരിച്ചു. വൈറ്റ് ടാപ്പിങ് നടത്തിയ റോഡുകൾ 30 വർഷത്തേക്ക് കേടുപാട് സംഭവിക്കാതെ നിലനിൽക്കുമെന്നതാണ് പ്രത്യേകത. റോഡ് നവീകരണത്തിന്റെ ചെലവും ഫണ്ട് കണ്ടെത്തുന്നതിനെക്കുറിച്ചും എൻജിനീയർമാർ വിശദീകരിച്ചു.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വപ്‌ന പദ്ധതിയായാണ് നഗരത്തിലെ പ്രധാനറോഡുകൾ ടെൻഡർ ഷുവർ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഭാവിയിലെ ആവശ്യങ്ങൾകൂടി മുന്നിൽക്കണ്ടുള്ള റോഡ് നവീകരണമാണ് ടെൻഡർ ഷുവർ.

ആവശ്യമായ കേബിളുകൾ സ്ഥാപിച്ചതിനുശേഷമാണ് റോഡ് നവീകരണം. റോഡുകളുടെ വശങ്ങളിൽ കാൽനട യാത്രക്കാർക്ക് വിശാലമായ സൗകര്യവുമുണ്ടാകും. പൂച്ചെടികളും നട്ടുവളർത്തും. കേബിൾ ഇടുന്നതിന് റോഡുകൾ വീണ്ടും വെട്ടിമുറിക്കേണ്ട ആവശ്യം വരില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us