രമേശ് ജാർക്കിഹോളി കോൺഗ്രസിൽ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു!

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാവും എം.എൽ.എ.യുമായ രമേശ് ജാർക്കിഹോളി പാർട്ടിയിൽനിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. രമേശ് ജാർക്കിഹോളിയുടെ രാജിതീരുമാനം സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിമതപക്ഷത്തുള്ള മറ്റ് എം.എൽ.എ.മാരും രാജിതീരുമാനമെടുത്താൽ സർക്കാരിന്റെ നിലനില്പ് പ്രതിസന്ധിയിലാകും. കഴിഞ്ഞ ജനുവരിയിൽ സഖ്യസർക്കാരിനെതിരേ വിമതനീക്കത്തിന് നേതൃത്വം നൽകിയത് രമേശ് ജാർക്കിഹോളിയാണ്.

രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, ഉമേഷ് ജാദവ്, ബി. നാഗേന്ദ്ര എന്നിവരെ മുംബൈയിൽ താമസിപ്പിച്ചാണ് സർക്കാരിനെ വീഴ്ത്താനുള്ള ശ്രമം ബി.ജെ.പി. നടത്തിയത്. എന്നാൽ ഇത് പരാജയപ്പെടുകയായിരുന്നു. വിമതപക്ഷത്തുണ്ടായിരുന്ന ഉമേഷ് ജാദവ് കോൺഗ്രസിൽനിന്ന് രാജിവെച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയുമായി. ബെലഗാവിയിൽനിന്നുള്ള കോൺഗ്രസ് നേതാവായ രമേശ് ജാർക്കിഹോളി ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. അനുകൂല നിലപാട് സ്വീകരിച്ചത് വിവാദമായിരുന്നു.

രമേശ് ജാർക്കിഹോളിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സഹോദരനും മന്ത്രിയുമായ സതീഷ് ജാർക്കിഹോളിയും രംഗത്തെത്തി. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ രമേശ് ജാർക്കിഹോളിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സതീഷ് ജാർക്കിഹോളി ആവശ്യപ്പെട്ടിട്ടുണ്ട്. രമേശ് ജാർക്കിഹോളിക്കെതിരേ നടപടി വൈകിയാൽ സർക്കാരിന്റെ ഭാവിയെ ബാധിക്കുമെന്ന് സതീഷ് ജാർക്കിഹോളി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സഖ്യസർക്കാർ വീഴുമെന്നാണ് ബി.ജെ.പി. നേതാക്കളും അവകാശപ്പെടുന്നത്. മേയ് 23-നുശേഷം ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് ബി.ജെ.പി. നേതാവ് കെ.എസ്. ഈശ്വരപ്പ അവകാശപ്പെട്ടു. സഖ്യത്തിലെ അതൃപ്തി സർക്കാരിന്റെ വീഴ്ചയ്ക്കിടയാക്കുമെന്ന് ബി. ശ്രീരാമുലുവും അഭിപ്രായപ്പെട്ടു.

എന്നാൽ രമേശ് ജാർക്കിഹോളിയുടെ രാജി സർക്കാരിനെ ബാധിക്കില്ലെന്ന് മഹിളാ കോൺഗ്രസ് നേതാവ് ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു. രമേശ് ജാർക്കിഹോളി ഇതിനുമുമ്പും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ഒന്നോ രണ്ടോ എം.എൽ.എ.മാർ രാജിവെച്ചാലും സർക്കാരിന് ഭീഷണിയാവില്ല- അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us