ബസ് ജീവനക്കാർ യാത്രക്കാരെ ക്രൂരമായി തല്ലിച്ചതച്ച വിവാദ സംഭവത്തിൽ “കല്ലട ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സി”ന് പറയാനുള്ളത്.

ബസ് ജീവനക്കാര്‍ യാത്രക്കാരേ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ സുരേഷ് കല്ലട ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ് വിശദീകരണവുമായി എത്തി,അവരുടെ ഫേസ്ബുക്ക്‌ പേജില്‍ നല്‍കിയ സന്ദേശം താഴെ ചേര്‍ക്കുന്നു.

(താഴെ കൊടുത്തിരിക്കുന്നത്‌ കല്ലട ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സിന്റെ അഭിപ്രായമാണ് ബെംഗളൂരുവാര്‍ത്തയുടെത് അല്ല)

“പ്രിയപ്പെട്ട യാത്രക്കാരെ കല്ലടയുടെ ഏറ്റവും പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് കഴിഞ്ഞ കുറെ മണിക്കൂറുകളായി ഞങ്ങൾ കടന്നു പോകുന്നത്..കഴിഞ്ഞദിവസം ഹരിപ്പാടിൽ നിന്നും കയറിയ രണ്ടു വിദ്യാർത്ഥികളെ ഞങ്ങളുടെ ജീവനക്കാർ മർദിച്ച സംഭവത്തിൽ സ്ഥാപനത്തെയാകെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സമൂഹത്തിൽ പലരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്..സംഭവത്തിന്റെ യാഥാർഥ്യം എന്താണെന്നു അന്വേഷിക്കുക പോലും ചെയ്യാതെയാണ് കുറ്റപ്പെടുത്തലുകൾ ഉണ്ടാകുന്നത്.

ഹരിപ്പാട് നിന്നും കയറിയ രണ്ടു വിദ്യാർഥികൾ ബസ് തകരായതിനെ സംബന്ധിച്ച് ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇവർ ഡ്രൈവറെയും ക്ലീനറെയും
മർദിക്കുകയും ചെയ്തതായാണ് ഓഫീസിൽ വിവരം ലഭിച്ചത്.തുടർന്ന് പോലീസിൽ പരാതി നൽകുവാനാണ് ഓഫീസിൽ നിന്നും ജീവനക്കാരോട് നിർദേശിച്ചത്..എന്നാൽ ഇതിനു ഘടകവിരുദ്ധമായി മർദനമേറ്റ ജീവനക്കാർ ഇവരുടെ ചില സുഹൃത്തുക്കളുമായി ചേർന്ന് യാത്രാമധ്യേ യാത്രക്കാരായ വിദ്യാർത്ഥികളെ തിരികെ മർദിച്ച സംഭവം മാനേജ്മെന്റിന് അറിവുള്ളതല്ല..വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കൂടുതൽ അന്വേഷണം നടത്തുകയും നിയമവിരുദ്ധമായി പ്രവർത്തിക്കുകയും സ്ഥാപനത്തിന്റെ സൽപ്പേരിനു കളങ്കം ഉണ്ടാക്കുകയും ചെയ്ത ജീവനക്കാരെ മാതൃകാപരമായി പുറത്താക്കുകയും ചെയ്തതായി അറിയിക്കുന്നു.

26 വർഷമായി കൃത്യമായി സേവനം നടത്തുന്ന ഞങ്ങളുടെ ശക്തിയും പിന്തുണയും എന്നും നല്ലവരായ യാത്രക്കാരും പൊതുസമൂഹവും മാത്രമാണ്.കുറ്റക്കാരായ ജീവനക്കാരെ ഒരു നിമിഷവും ഈ സ്ഥാപനത്തിൽ അനുവദിക്കുകയില്ല എന്ന് ഒരിക്കൽക്കൂടി ഞങ്ങൾ വ്യക്തമാക്കുന്നു.മാന്യ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ആത്മാർത്ഥമായ ഖേദം നിർവ്യാജം പ്രകടിപ്പിക്കുന്നു.. ഒപ്പം കാൽനൂറ്റാണ്ടിലധികമായി ഓരോ മലയാളിയുടെയും പിന്തുണയിൽ നിലനിൽക്കുന്ന ഈ സ്ഥാപനവും ഞങ്ങളുടെ രണ്ടായിരത്തോളം ജീവനക്കാരും
ആത്മാർത്ഥമായ സേവനം തുടർന്നും ഉറപ്പ് നൽകുന്നു..പ്രതിസന്ധികളുടെ ഘട്ടത്തിൽ ഞങ്ങൾക്ക് പിന്തുണ അറിയിച്ച എല്ലാ നല്ലവരായ യാത്രക്കാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു”

മാത്രമല്ല നിരവധി വീഡിയോകളും ഇതേ പേജില്‍ ഇന്ന് പുറത്ത് വിടുന്നുണ്ട്.അതെ സമയം ഒരു തവണ എങ്കിലും ഇവരുടെ സര്‍വീസിന്റെ “രുചി” അറിഞ്ഞവര്‍ ആരും ഇത് വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us