ജംഷഡ്പൂര്‍ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിനു അവിസ്മരണീയ സമനില.

ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിനു അവിസ്മരണീയ സമനില. 0-2നു പിന്നിട്ടുനിന്ന ശേഷം രണ്ടാംപകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് മഞ്ഞപ്പട തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.

സൂപ്പര്‍ താരം ടിം കാഹില്‍ (3), മൈക്കല്‍ സുസെരാജ് (31) എന്നിവരുടെ ഗോളുകളില്‍ ആദ്യപകുതി അവസാനിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 0-2ന് പിന്നിലായിരുന്നു. ആദ്യപകുതിയില്‍ ഗോളിലേക്കു ഒരു ഷോട്ട് പോലും പരീക്ഷിക്കാനാവാതെ നാണംകെട്ട ബ്ലാസ്റ്റേഴ്‌സ് രണ്ടാംപകുതിയില്‍ ഉജ്ജ്വലമായി തിരിച്ചുവന്നു. ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹാട്രിക്ക് സമനിലയാണിത്.

ഉദ്ഘാടന മല്‍സരത്തില്‍ എടിക്കെയെ തകര്‍ത്ത മഞ്ഞപ്പട പിന്നീടുള്ള മൂന്നു കളികളിലും സമനില കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സെമിന്‍ലെന്‍ ഡുംഗലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോയായത്. ടീമിന്റെ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത്. 71ാം മിനിറ്റില്‍ സ്ലാവിസ സ്റ്റൊയാനോവിച്ച് (71), മലയാളി താരം സി കെ വിനീത് (85) എന്നിവരുടെ ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സിനു സമനിലയും വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിക്കുകയായിരുന്നു.

58ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ബ്ലാസ്റ്റേഴ്‌സ് ഗോളാക്കിയിരുന്നെങ്കില്‍ കളിയില്‍ 3-2ന്റെ ത്രസിപ്പിക്കുന്ന ജയം നേടാനാവുമായിരുന്നു. സ്റ്റൊയാനോവിച്ചിന്റെ പെനല്‍റ്റി ജംഷഡ്പൂര്‍ ഗോളി സുബ്രതാ പാല്‍ തടുത്തിടുകയായിരുന്നു. സീസണിലെ കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതിയില്‍ ദയനീയ പ്രകടനമാണ് നടത്തിയത്. പലപ്പോഴും ഗ്രൗണ്ടില്‍ കാഴ്ചക്കാരായി നിന്ന മഞ്ഞപ്പട ആദ്യപകുതിയില്‍ ഒരു ഷോട്ട് പോലും ഗോളിലേക്കു തൊടുക്കുന്നതില്‍ പരാജയപ്പെട്ടു. ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും ദയനീയ പ്രകടനമാണ് ജംഷഡ്പൂരില്‍ കണ്ടത്.

മൂന്നാം മിനിറ്റില്‍ വെടിയുണ്ട കണക്കെയുള്ള ഹെഡ്ഡറിലൂടെയാണ് കാഹില്‍ ആതിഥേയരുടെ അക്കൗണ്ട് തുറന്നത്. ഇടതുമൂലയില്‍ നിന്നുള്ള സിഡോഞ്ചയുടെ കോര്‍ണര്‍ കിക്ക് ഡൈവിങ് ഹെഡ്ഡറിലൂടെ താരം വലയ്ക്കുള്ളിലാക്കുകയായിരുന്നു. ഐഎസ്എല്ലില്‍ കാഹിലിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. 31ാം മിനിറ്റില്‍ ബാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ വന്ന പിഴവാണ് രണ്ടാം ഗോളില്‍ കലാശിച്ചത്. ത്രോയ്‌ക്കൊടുവില്‍ ലഭിച്ച പന്ത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി വെടിയുണ്ട കണക്കെയുള്ള വലം കാല്‍ ഷോട്ടിലൂടെ സുസെരാജ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us