മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നൽകിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കർത്താവിന്റെ 18 മണവാട്ടികൾ; കേരളാ പൊലീസ് കുടുക്കിയത് പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ.

സ്വന്തം കൈപ്പടയിൽ കന്യാസ്ത്രീ എഴുതിയ കത്തിൽ അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ എണ്ണിയെണ്ണി പറഞ്ഞിരുന്നു. എന്നിട്ടും പൊലീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തൊടാൻ ഏറെ മടിച്ചു. ബിഷപ്പിന്റെ സ്വാധീനം തന്നെയായിരുന്നു ഇതിന് കാരണം. പിന്നീട് തെളിവുകൾ മാറ്റിയും മറിച്ചും നോക്കി. പുറത്തുവന്ന കത്തിൽ ബിഷപ്പ് തന്നെ പീഡിപ്പിച്ച വിവരം കന്യാസ്ത്രീ തുറന്നു പറയുന്നുണ്ട്. വത്തിക്കാൻ പ്രതിനിധിക്ക് അയച്ച കത്ത് പുറത്തു വന്നതോടെയാണ് ബിഷപ്പിനെ വത്തിക്കാനും കൈവിടേണ്ട അവസ്ഥ വന്നത്. ഇതോടെയാണ് ബിഷപ്പിനെ സ്ഥാനത്ത് നിന്നും മാർപ്പാപ്പ മാറ്റുന്നത്. പിന്നാലെ അറസ്റ്റും.

സന്യാസിനി സഭയുടെ കാര്യങ്ങളുടെ പേരു പറഞ്ഞാണ് ബിഷപ്പ് താനുമായി അടുത്തതെന്നാണ് കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്ക് അയച്ച പരാതിയിൽ പറയുന്നത്. ആദ്യമൊക്കെ സന്ന്യാസ്ത സഭയുടെ പുരോഗതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചാണ് ബിഷപ്പ് ഫ്രാങ്കോ ഇടപെട്ടത്്. പിന്നീട് സംസാര രീതി മാറുകയായിരുന്നു. ലൈംഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങി. ഒരിക്കൽ മഠത്തിൽ സന്ദർശനത്തിന് വന്നപ്പോൾ അദ്ദേഹം രാത്രിയിൽ അവിടെ തങ്ങി. ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു. അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു. ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. തുടർന്ന് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഈ സംഭവത്തോടെ താൻ മരിച്ച അവസ്ഥയിൽ ആയെന്നും കന്യാസ്ത്രീ വിശദീകരിച്ചു. പിന്നീട് ദിവസേന ഭീഷണിയായി 2016 സെപ്റ്റംബർ വരെ അത് തുടർന്നു. ആരോടും തുറന്നു പറയാൻ കഴിയാത്തതിനാൽ ആകെ തകർന്നുപോയി. ഇതോടെ ഒരു ധ്യാനത്തിന് പോയി. തുടർന്ന് ബിഷപ്പിനെ മുഖാമുഖം കാണാതിരിക്കാൻ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ഒരു ബന്ധുവിനെ കൊണ്ട് തനിക്കെതിരെ പരാതി കൊടുപ്പിച്ചതായും അദ്ദേഹം പറയുന്നു. സുപ്പീരിയർ ജനറലിനെ കൊണ്ട് എന്നെ മദർ സുപ്പീരിയർ ജനറൽ സ്ഥാനത്തുനിന്നു മാറ്റിച്ചു. എന്നെക്കുറിച്ച് പലരെ കൊണ്ടും അപവാദം പറഞ്ഞു തുടങ്ങി. 2017 ജൂലായ് 11ന് മേജർ ആർചച്ച് ബിഷപ്പിനെ കൊണ്ട് വാക്കാൽ പരാതി അറിയിച്ചു. മഠം വിടാൻ അഗ്രഹിച്ചെങ്കിലും വിലക്കിയെന്നും കന്യാസ്ത്രീ കത്തിൽ വ്യക്തമാക്കുന്നു.

തുടർന്ന് താൻ ശാരീരികവും മാനസികവുമായി തകരുകയും കൗൺസിലിംഗം അടക്കം ചികിത്സകൾക്ക് വിധേയമാകുകയും ചെയ്തു. മൂന്നാം തവണയും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ താൻ ശക്തമായി എതിർത്തതോടെ ബിഷപ്പിൽ നിന്നും നിരന്തരം ഭീഷണിസ്വരം ഉയർന്നു. മദർ സുപ്പീരിയർ പദവിയിൽ നിന്നും തന്നെ നീക്കം ചെയ്യുകയും മഠത്തിന്റെ ചുമതല എടുത്തുമാറ്റുകയും ചെയ്തു. തന്റെ കുടുംബത്തിന്റെ പിന്തുണയോടെയാണ് പരാതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും കത്തിൽ പറയുന്നുണ്ട്. രണ്ട് തവണയാണ് കന്യാസ്ത്രീ വത്തിക്കാന് പരാതി നൽകിയത്. തന്നെയും കുടുംബത്തെയും അപമാനിക്കാൻ ബിഷപ്പ് ശ്രമിച്ചു. ഇത് മൂലം മാനസിക നില തെറ്റുന്ന അവസ്ഥയിലായിരുന്നു താൻ. വധ ഭീഷണി തന്നെ നിലനിൽക്കുന്നു. തനിക്ക് മാത്രമല്ല മറ്റൊരു കന്യാസ്ത്രീക്കും ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു.

ബെംഗളൂരുവിലുള്ള ബിഷപ്പ് കുര്യൻ വലിയകണ്ടത്തിൽ വഴിയാണ് ഈ പരാതി നൽകിയത്. ആദ്യം നൽകിയ പരാതിയിൽ നടപടികൾ ഒന്നും ഉണ്ടാവാതെ വന്നപ്പോഴാണ് ഈ വർഷം ജൂൺമാസം 24ന് രണ്ടാമത് ഇ-മെയിലായി പരാതി അയച്ചത്. രണ്ടു പേജുള്ള ഈ മെയിലാണ് കന്യാസ്ത്രീ അന്നയച്ചത്. ജലന്ധർ ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ തന്നെ മൊഴി നൽകിയിട്ടും സഭ മെത്രാനെ തുടക്കത്തിൽ സംരക്ഷിച്ചു. ചുമതലയിൽ നിന്ന് മാറ്റുക പോലും ചെയ്തില്ല. പകരം കന്യാസ്ത്രീയെ വശത്താക്കാനും കേസ് ഒതുക്കി തീർക്കാനും ശ്രമിച്ചു. ഒത്തുതീർപ്പിന് വൈദികർ തന്നെ മുന്നിട്ടിറങ്ങി. പലതും ചർച്ചയായി. പക്ഷേ സമരം തെരുവിലെത്തിയപ്പോൾ ബിഷപ്പ് കുടുങ്ങി.

ഇടയനോടൊപ്പം ഒരു ദിവസംപീഡനത്തിന്റെ ബാക്കിപത്രമായി

വിവാദത്തിൽ മഠത്തിൽ ഇപ്പോഴുള്ള എല്ലാ കന്യാസ്ത്രീകളും മെത്രാനെ പിന്തുണയ്ക്കുമെന്ന് പൊലീസ് കരുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. കന്യാസ്ത്രീകൾക്കൊപ്പം ജലന്ധർ ബിഷപ്പ് നടത്തിയിരുന്ന പ്രാർത്ഥനായോഗം നിലച്ചതിന്റെ കാരണം പൊലീസിനോട് കന്യാസ്ത്രീകൾ തുറന്നു പറഞ്ഞു.

ഇതോടെ ബിഷപ്പും കത്തോലിക്കാ സഭയും പ്രതിസന്ധിയിലായി. കേരളാ പൊലീസ് പഞ്ചാബിലെത്തിയപ്പോൾ അറിഞ്ഞത് പലതും ഞെട്ടിക്കുന്നതായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീകൾക്കൊപ്പം മാസത്തിൽ ഒരു തവണ നടത്തിയിരുന്ന പ്രാർത്ഥനാ യോഗം നിലച്ചതിന്റെ കാരണം തേടിയ അന്വേഷണ സംഘത്തിന് ഞെട്ടിക്കുന്ന വിരവരങ്ങളാണ് കിട്ടിയത്.

ബിഷപ്പിനൊപ്പം ഒരു ദിവസം എന്ന പേരിലായിരുന്നു പ്രാർത്ഥനാ യോഗം. രാവിലെ പ്രാർത്ഥന കഴിഞ്ഞാൽ പല കന്യാസ്ത്രീകളേയും ബിഷപ്പ് മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു. രാവിലേയും പീഡനം നടന്നുവെന്നാണ് മൊഴി. അതായത് കന്യാസ്ത്രീകളെ ചൂഷണം ചെയ്തതിന്റെ പുതിയ കഥകൾ പൊലീസ് അറിഞ്ഞു. ഇതോടെ ബിഷപ്പിനെ കൂടുതൽ ഉറച്ച നിലപാടിലേക്ക് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ് പി സുഭാഷ് എത്തി.

ജലന്ധർ രൂപതയിൽ ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന മാസം തോറുമുള്ള പ്രാർത്ഥനാ പരിപാടിയിൽ കന്യാസ്ത്രീകൾ നേരിട്ടത് മോശം അനുഭവമെന്നാണ് വൈദികരും നൽകിയ മൊഴി. പ്രാർത്ഥനക്കിടെയായിരുന്നു ഇതെന്നും കന്യാസ്ത്രീകൾ പരാതിപ്പെട്ടിരുന്നു. പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെ രാത്രിയിൽ ബിഷപ്പ് മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നെന്നു. മദർ സുപ്പീരിയറും ഇക്കാര്യം അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടയനോടൊപ്പം ഒരു ദിവസമെന്ന പ്രാർത്ഥനാപരിപാടി നിലച്ചതിന്റെ കാരണം തിരക്കിയ അന്വേഷണസംഘത്തിനാണ് വൈദികർ ബിഷപ്പിനെതിരായി മൊഴി നൽകിയിരിക്കുന്നത്. ചില കന്യാസ്ത്രീകളും ഇത് ശരിവച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ചുമതലയേറ്റശേഷം കന്യാസ്ത്രീകൾക്കൊപ്പം മാസത്തിൽ ഒരു തവണ നടത്തിയിരുന്ന പ്രാർത്ഥന നിലച്ചതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇതിനെ കുറിച്ചും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടിയത്.

ബിഷപ്പ് ചുമതലയേറ്റ ശേഷം മഠത്തിലെ നിരവധി കന്യാസ്ത്രീകൾ സഭാ വസ്ത്രം ഉപേക്ഷിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രാർത്ഥനാ യോഗമാണ് ഇതിന് കാരണമെന്നാണ് സൂചന. കേരളത്തിലെ പല കന്യാസ്ത്രീകളും ഇതു സംബന്ധിച്ച് മൊഴി നേരത്തെ നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us