നോട്ടുനിരോധനം സഹായമായത് മോദിയുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് മാത്ര൦: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടും നോട്ട് നിരോധനവും ആയുധമാക്കി ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

അസാധുവാക്കിയ നോട്ടിന്‍റെ ഭൂരിഭാഗവും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്‍റെ കണക്ക് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. നോട്ട് നിരോധനത്തിന്‍റെ അവസാന കണക്ക് റിസര്‍വ് ബാങ്ക് പുറത്തുവിട്ടതിനുശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കാതെയാണ് ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നേപ്പാളിലേയ്ക്ക് യാത്രയായത്.

തന്‍റെ മാധ്യമ സംവാദത്തില്‍ നോട്ടുനിരോധനം ഉപകരിച്ചത് മോദിയുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ മാത്രമാണെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനം. ഇതിന്‍റെ തെളിവുകള്‍ ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുകൂടാതെ രാജ്യത്തെ സാമ്പത്തിക സ്ഥിതി തകര്‍ത്തതില്‍ മോദി ഇന്ത്യയിലെ യുവാക്കളോട് മാപ്പ് പറയണം. രാജ്യത്തിന്‍റെ ജി.ഡി.പി വളര്‍ച്ച രണ്ട് ശതമാനം കുറഞ്ഞു. കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതായെന്നും രാഹുല്‍ ആരോപിച്ചു.

അതുകൂടാതെ, സത്യം പറയുന്നതിന്‍റെ പേരില്‍ അനില്‍ അംബാനിക്ക് എത്ര തവണ വേണമെങ്കിലും മാനനഷ്‌ടക്കേസ് കൊടുക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാല്‍ സത്യത്തെ ആര്‍ക്കും മൂടിവയ്‌ക്കാനാകില്ല. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള ബാങ്ക് നോട്ടുനിരോധന സമയത്ത് 745 കോടിരൂപയുടെ അസാധുനോട്ടുകള്‍ മാറിയെടുത്തതിനെയും രാഹുല്‍ ചോദ്യം ചെയ്‌തു.

70 വര്‍ഷത്തിനിടയില്‍ ആരും ചെയ്യാന്‍ മടിച്ച കാര്യമാണ് താന്‍ നടപ്പിലാക്കിയതെന്ന മോദിയുടെ വാദം ശരിയാണ്. ഇക്കാര്യത്തില്‍ മോദി രാജ്യത്തോട് ഉത്തരം പറയേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.

നോട്ടുനിരോധന൦ സംബന്ധിച്ച് മോദി രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിക്കണമോ എന്ന ചോദ്യത്തിന്, തെറ്റ് സംഭവിക്കുമ്പോള്‍ ആണ് നാം മാപ്പ് ചോദിക്കുന്നത് എന്നായിരുന്നു രാഹുലിന്‍റെ മറുപടി. മോദിജി തന്‍റെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളെ സഹായിക്കാന്‍ മാത്രമായി തിരഞ്ഞെടുത്ത ഒരു ഉപായമാണ് നോട്ടുനിരോധന൦. അതിനുള്ള ഏറ്റവും വ്യക്തമായ തെളിവാണ് നോട്ടുനിരോധനത്തിന്‍റെ രണ്ടാം ദിവസം രാജ്യത്തെ ഒരു പ്രമുഖ കമ്പനിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us