1616 സിറിഞ്ചുകള്‍കൊണ്ട് തീര്‍ത്ത ഹൃദയത്തിന് നടുവിലൊരു മാലാഖക്കുഞ്ഞ്!

ഫീനിക്സ്: പാട്രീഷ്യ-കിമ്പര്‍ലി ദമ്പതികളുടെ കുഞ്ഞിന് വേണ്ടി ന്യൂബോണ്‍ ഫോട്ടോഗ്രാഫറായ സാമന്ത പാര്‍ക്കര്‍ നടത്തിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.  ഒരമ്മയുടെ വേദനകളുടെ കഥ പറയുന്ന ഈ ഫോട്ടോ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയ കീഴടക്കിയത്.

ഒരു കുഞ്ഞിനായുള്ള നീണ്ട നാലുവര്‍ഷത്തെ പോരാട്ടത്തിന്‍റെ ഓര്‍മ്മ കൂടിയാണ് ഈ ഫോട്ടോഷൂട്ട്. 1616 സിറിഞ്ചുകള്‍കൊണ്ട് തീര്‍ത്ത ഹൃദയത്തിന് നടുവിലാണ് ലണ്ടന്‍ ഓനെയ്ല്‍ എന്ന മാലാഖക്കുഞ്ഞ് കിടക്കുന്നത്. ഈ സിറിഞ്ചുകളെല്ലാം ഐവിഎഫ് ചികിത്സക്കിടെ ലണ്ടന്‍റെ അമ്മ പാട്രീഷ്യക്ക് തന്‍റെ ശരീരത്തിലേറ്റുവാങ്ങേണ്ടി വന്നതാണ്.

നാലുവര്‍ഷങ്ങള്‍ പാട്രീഷ്യയും ഭര്‍ത്താവ് കിമ്പര്‍ലി ഒനീലും കുഞ്ഞിന് വേണ്ടി ചികിത്സ നടത്തി. അതിനിടെ  ഏഴ് ഐവിഎഫ് ശ്രമങ്ങളും അതില്‍ 1616 ഇഞ്ചക്ഷനുകളും ഏറ്റുവാങ്ങി. കൂടാതെ, മൂന്ന് തവണ ഗര്‍ഭമലസുകയും ചെയ്തു.

ആ വേദനകളുടെയെല്ലാം ഓര്‍മ്മയ്ക്കായാണ് ദമ്പതികള്‍ ഫോട്ടോഷൂട്ട് നടത്താന്‍ തീരുമാനിച്ചത്. ഇതിനായാണ്  പാട്രീഷ്യും കിമ്പര്‍ലീയും സാമന്താ പാര്‍ക്കറെ സമീപിക്കുന്നത്.

ഞങ്ങള്‍ കടന്നുപോയ വേദനകളിലൂടെ ആരെങ്കിലും കടന്നുപോകുന്നുണ്ടെങ്കില്‍ അവര്‍ക്കൊരു പ്രതീക്ഷയാകാനാണ് ഈ ചിത്രമെന്നാണ് പാട്രീഷ്യ പറയുന്നത്. ഫെര്‍ട്ടിലിറ്റി ക്ലീനിക്കില്‍ ചെന്നാല്‍ ഒമ്പത് മാസമാകുമ്പോള്‍ ഒരു കുഞ്ഞിനെയും കൊണ്ടുമടങ്ങാമെന്ന ധാരണ തെറ്റിക്കുന്നതായിരുന്നു തന്‍റെ അനുഭവമെന്നാണ് അവര്‍ പറയുന്നത്.

ചികിത്സയുടെ ഇടയില്‍ ആദ്യം ഗര്‍ഭിണിയായെങ്കിലും ആറാമത്തെ ആഴ്ചയില്‍ ആ കുഞ്ഞിനെ നഷ്ടമായി. വീണ്ടും രണ്ട് തവണ കൂടി ഗര്‍ഭം ധരിച്ചെങ്കിലും അതും അബോര്‍ഷനായി‍. തുടര്‍ന്ന് നടത്തിയ ടെസ്റ്റുകളിലാണ് രക്തം കട്ടപിടിക്കുന്ന ഒരവസ്ഥയിലൂടെയാണ് പാട്രീഷ് കടന്നുപോകുന്നതെന്ന് മനസിലായത്.

പുതിയൊരു ഡോക്ടറെ കണ്ട ഇവര്‍ തുടര്‍ന്നങ്ങോട്ട് നടത്തിയത് കാരണം കണ്ടുള്ള ചികിത്സയായിരുന്നു. വീണ്ടും കുറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ലണ്ടന്‍ പാട്രീഷിന്‍റെ ഉദരത്തില്‍ വളരാന്‍ തുടങ്ങിയത്.

കുഞ്ഞിനായുള്ള ചികിത്സ നടക്കുമ്പോള്‍ തന്നെ ന്യൂബോണ്‍ ഫോട്ടോഷൂട്ടിനുള്ള ഐഡിയയും ഇവര്‍ ആലോചിക്കുന്നുണ്ടായിരുന്നു. അതിനായാണ് സിറിഞ്ചുകള്‍ സൂക്ഷിച്ചുവെച്ചതും. ഏതാണ്ട് 29,00,000 രൂപയാണ് ചികിത്സക്കായി ചെലവഴിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us