ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുട്ടുകുത്തിച്ചു .

ബെംഗളൂരു: ഐപിഎലിലെ ഏറെ നിര്‍ണായകമായ മല്‍സരങ്ങളിലൊന്നില്‍ മുംബൈ ഇന്ത്യന്‍സിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുട്ടുകുത്തച്ചു. ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ബെംഗളൂരുവിലെ ചിന്നസ്വാമിയില്‍ ബാറ്റിങ് വെടിക്കെട്ടൊന്നും കണ്ടില്ല. പകരം ബൗളര്‍മാര്‍ അരങ്ങുവാഴുന്നതിനാണ് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായത്. വിരാട് കോലിയും സംഘവും നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈയെ 14 റണ്‍സിനാണ് കീഴടക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഏഴു വിക്കറ്റിന് 167 റണ്‍സിലൊതുങ്ങിയപ്പോള്‍ മുംബൈ അനായാസം ജയിച്ചു കയറുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. കാരണം, ഈ സീസണില്‍ വമ്പന്‍ സ്‌കോര്‍ പോലും പ്രതിരോധിക്കാനാവാതെ തുടര്‍ച്ചയായി തോല്‍വികളേറ്റുവാങ്ങിയ ടീമാണ് ബാംഗ്ലൂര്‍. പക്ഷെ സീസണിലാദ്യമായി ബൗളിങ് നിര പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നപ്പോള്‍ ഏഴു വിക്കറ്റിന് 153 റണ്‍സില്‍ മുംബൈയെ ആര്‍സിബി പിടിച്ചുനിര്‍ത്തുകയായിരുന്നു. ഈ സീസണില്‍ ആര്‍സിബിയുടെ മൂന്നാം വിജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ ആര്‍സിബി അഞ്ചാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

ക്യാപ്റ്റന്‍ രോഹിത്തും ഓപ്പണറായ ഇഷാന്‍ കിഷനും ഗോള്‍ഡന്‍ ഡെക്കായി പുറത്തായതാണ് മുംബൈയുടെ പതനത്തിന് മുഖ്യ കാരണം. ഇഷാനെ ആദ്യ പന്തില്‍ ടിം സോത്തി ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ രോഹിത്തിനെ ഉമേഷ് യാദവ് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് പിടികൂടുകയായിരുന്നു. പാണ്ഡ്യയെ കൂടാതെ ജെ പി ഡുമിനി (23), ക്രുനാല്‍ പാണ്ഡ്യ (23), കിരോണ്‍ പൊള്ളാര്‍ഡ് (13) എന്നിവരാണ് മുംബൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ താരങ്ങള്‍.

സീസണിലെ ഏറ്റവും മോശം ബൗളിങ് നിരയെന്നു പഴി കേട്ട ബാംഗ്ലൂര്‍ ഇതു തിരുത്തുന്ന പ്രകടനമാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്. വാഷിങ്ടണ്‍ സുന്ദറിനെ മാറ്റിനിര്‍ത്തിയാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ച ആര്‍സിബി ബൗളര്‍മാര്‍ മുംബൈയെ ശരിക്കും വെള്ളം കുടിപ്പിച്ചു. രണ്ടു വിക്കറ്റ് വീതമെടുത്ത ടിം സോത്തി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ചേര്‍ന്നാണ് മുംബൈ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us