തന്നെ കൂട്ടബലാത്സംഗം ചെയ്തത് സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ജയന്തനും മറ്റു മൂന്നു പേരുമാണെന്ന് പീഡനത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തൽ.

തിരുവനന്തപുരം: തന്നെ കൂട്ടബലാത്സംഗം ചെയ്തത് സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ജയന്തനും മറ്റു മൂന്നു പേരുമാണെന്ന് പീഡനത്തിന് ഇരയായ യുവതിയുടെ വെളിപ്പെടുത്തൽ. ജയന്തന്റെ സഹോദരങ്ങളായ ജിനീഷ്, ബിനീഷ്, പിന്നെ ഷിബു എന്നയാളുമാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി ഭർത്താവ് മഹേഷിനും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കുമൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംഭവം നടന്ന് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്. 2016 ഓഗസ്റ്റ് 14ന് തൃശൂര്‍ വനിതാ സെല്ലിലാണ് പരാതി നല്‍കിയത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ പോലും കടക്കാന്‍ കഴിയാത്തവിധമുള്ള മാനസിക പീഡനമാണ് താന്‍ അനുഭവിച്ചത്. ഇതേ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്.

പ്രതികള്‍ക്കെതിരെ പേരാമംഗലം സിഐക്ക് കീഴില്‍ വരുന്ന മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതാണ്. എന്നാല്‍ പ്രതികള്‍ക്ക് കിട്ടിയ പരിഗണന പോലും ഇരയായ തനിക്ക് ലഭിച്ചില്ല. പേരാമംഗലം സിഐയുടെ പെരുമാറ്റമാണ് തന്നെ ഏറ്റവും അധികം വേദനിപ്പിച്ചതെന്നും പോലീസ് ഇടപെട്ട് പരാതി ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി മാറ്റിപ്പറയാന്‍ പോലീസ് സ്റ്റേഷനില്‍ വച്ചാണ് തന്നെ പഠിപ്പിച്ചത്. മൊഴി നല്‍കാന്‍ പോയപ്പോള്‍ ഭര്‍ത്താവിനെ പ്രതികള്‍ കാറില്‍ പിടിച്ചുവച്ചിരുന്നുവെന്നും കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി.

തെളിവെടുപ്പിനെന്ന പേരില്‍ നാല് ദിവസം പോലീസ് തന്നെ പീഡിപ്പിക്കുകയായിരുന്നു. ജനങ്ങളുടെ മുന്നില്‍ വച്ച് അവഹേളിക്കുന്ന ചോദ്യങ്ങളും അസഭ്യവര്‍ഷവും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഭര്‍ത്താവിനെ തടങ്കലില്‍ പാര്‍പ്പിച്ചതിനെ തുടര്‍ന്ന് താന്‍ കേസുമായി മുന്നോട്ട് പോകില്ലെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ പറഞ്ഞുവെന്നും യുവതി പറഞ്ഞു. വീണ്ടും പീഡനം തുടര്‍ന്നപ്പോഴാണ് ഭാഗ്യലക്ഷ്മിയെ സമീപിച്ച് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതെന്നും യുവതി പറഞ്ഞു.

കേസുമായി മുന്നോട്ട് പോകാനോ തെളിവെടുപ്പിനോ ഇനി താനില്ല. ഈ സംഭവം സമൂഹം അറിയണമെന്നുള്ളതിനാലാണ് മാധ്യമങ്ങളെ കണ്ടതെന്നും യുവതി പറഞ്ഞു. സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് താന്‍ ഈ പരാതിയുമായി രംഗത്ത് എത്തിയതെന്നുവരെ പ്രചരണം ഉണ്ടായി. പുറത്ത് പറയാന്‍ കൊള്ളാത്ത കാര്യങ്ങള്‍ വരെ പ്രതികള്‍ തന്നെക്കൊണ്ട് ചെയ്യിച്ചു. അത് മുഖ്യമന്ത്രിക്ക് മുമ്പാകെ വെളിപ്പെടുത്തുമെന്നും യുവതി പറഞ്ഞു.

ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്റ്റോടെയാണ് സംഭവം വാര്‍ത്തയായത്. ഭാഗ്യലക്ഷ്മിയെ കണ്ട് യുവതി തനിക്കുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us