ബെംഗളൂരു: ഗതാഗതക്കുരുക്കിൽപ്പെടാതെ സമാധാനപരമായ യാത്രയ്ക്കായി നഗരവാസികൾ ആശ്രയിക്കുന്ന ബെംഗളൂരു ‘നമ്മ മെട്രോ’ സ്റ്റേഷനുകൾ ആത്മഹത്യാ കേന്ദ്രങ്ങളായി മാറുന്നുണ്ടോ എന്ന ഭീതി വർധിക്കുന്നു. ഇതുവരെ ട്രാക്കുകളിൽ ചാടി ആറുപേരാണ് ജീവനൊടുക്കിയത്. 16 പേർ ആത്മഹത്യാശ്രമത്തിനിടെ രക്ഷപ്പെടുകയും ചെയ്തു. ഇതിനുപുറമേ എട്ടുപേർ ട്രാക്കിലേക്ക് ചാടുകയും 30-ഓളം പേർ അനധികൃതമായി ട്രാക്കിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച ആർ.വി. റോഡ് – ബൊമ്മസാന്ദ്ര യെല്ലോ ലൈനിലെ ഹുസ്കുരു ഗേറ്റ് മെട്രോ സ്റ്റേഷനിൽ ട്രെയിൻ വരുമ്പോൾ 37 വയസ്സുകാരൻ ട്രാക്കിലേക്ക് ചാടി ജീവനൊടുക്കിയതാണ് ഒടുവിലത്തെ സംഭവം. 2025-ൽ മാത്രം അഞ്ചുപേർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ആത്മഹത്യാ ശ്രമങ്ങൾക്ക് പുറമേ യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങളും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ട്രാക്കുകളിൽ ഇറങ്ങി നടക്കുക, മദ്യപിച്ച് ബഹളമുണ്ടാക്കുക, ഉച്ചത്തിൽ പാട്ട് വെക്കുക, കൃത്രിമം കാണിച്ച ടിക്കറ്റുകൾ ഉപയോഗിക്കുക, മെട്രോയിൽ വെച്ച് ഭക്ഷണം കഴിക്കുക, തറയിലിരിക്കുക, സഹയാത്രികരുമായി വഴക്കിടുക, തുപ്പുക തുടങ്ങിയ വിവിധ കുറ്റങ്ങൾക്ക് ബി.എം.ആർ.സി.എൽ. ഉദ്യോഗസ്ഥർ 2240 കേസുകൾ രജിസ്റ്റർ ചെയ്യുകയും 10 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ മാത്രം വിവിധ ചട്ടലംഘനങ്ങൾ നടത്തിയ 904 യാത്രക്കാരിൽ നിന്നായി 3.59 ലക്ഷം രൂപ പിഴ ഈടാക്കിയതായി ബി.എം.ആർ.സി.എൽ. ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ യശ്വന്ത് ചൗഹാൻ അറിയിച്ചു.
