പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

ബെംഗളൂരു: റോഡ് ടാറിങ് ജോലികൾക്കായി പ്രധാന സർവീസ് റോഡ് പൂർണ്ണമായി അടച്ചതിനെ തുടർന്ന് ബെംഗളൂരു ഔട്ടർ റിങ് റോഡിൽ (ORR) വ്യാഴാഴ്ച ഉച്ചയ്ക്ക് രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ബയ്യപ്പനഹള്ളി, കസ്തൂരി നഗർ, ടി.സി. പാളയം മെയിൻ റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് വൈറ്റ്ഫീൽഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് മണിക്കൂറുകളോളം നിരത്തിലിടഞ്ഞത്. സാധാരണ പത്ത് മിനിറ്റിൽ താഴെ സമയം മാത്രം വേണ്ടിവരുന്ന ഒന്നര കിലോമീറ്റർ ദൂരം പിന്നിടാൻ യാത്രക്കാർക്ക് ഒന്നര മണിക്കൂറോളം സമയമെടുക്കേണ്ടി വന്നു.

ടി.സി. പാളയം, രാമമൂർത്തി നഗർ, ബയ്യപ്പനഹള്ളി മേഖലകളിൽ നിന്ന് കെ.ആർ. പുരം ഫ്ലൈഓവർ, വൈറ്റ്ഫീൽഡ്, ഹെബ്ബാൾ, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്ക് ദിനംപ്രതി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ഐ.ടി ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാരെയാണ് ഈ ഗതാഗതക്കുരുക്ക് കടുത്ത ദുരിതത്തിലാക്കിയത്. സർവീസ് റോഡിൽ ബാരിക്കേഡുകൾ ഉയർത്തി ഗതാഗതം തടഞ്ഞതോടെ ബി.എം.ടി.സി ബസുകളും മറ്റ് ചെറുതും വലുതുമായ വാഹനങ്ങളും പ്രധാന റോഡിലേക്ക് ഒരുമിച്ച് പ്രവേശിച്ചതാണ് ഗതാഗതം പൂർണ്ണമായി സ്തംഭിക്കാൻ കാരണമായത്.

റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് ട്രാഫിക് പോലീസുകാർ സ്ഥലത്തില്ലായിരുന്നുവെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ബെംഗളൂരു സബർബൻ റെയിൽ പ്രൊജക്റ്റും മെട്രോ വിമാനത്താവള പാതയുടെ നിർമ്മാണവും ഒരേ ഇടനാഴിയിൽ നടക്കുന്നതിനാൽ, കൃത്യമായ ഏകോപനമില്ലാതെ നിരത്തുകൾ അടച്ചിടുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നുവെന്നും ബദൽ ഗതാഗത മാർഗ്ഗങ്ങൾ ഒരുക്കാതെ സർവീസ് റോഡ് അടച്ചതാണ് തിരിച്ചടിയായതെന്നും പ്രദേശവാസികൾ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts