ദേശീയ ട്രയൽസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചുകാരിയായ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി. മധ്യ ഹൗറയിലെ ഉമാചരൺ ഭട്ടാചാർജി ലെയ്ൻ സ്വദേശിയായ ദമയന്തി സെന്നിനെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കാണാതായത്. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയില്ല.
ബന്ധുക്കൾ, സുഹൃത്തുക്കൾ, ഷൂട്ടിങ് രംഗത്തെ സഹപ്രവർത്തകർ എന്നിവരുടെയൊക്കെ പക്കൽ അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൗറ റെയിൽവേ സ്റ്റേഷനിലെ നാലും അഞ്ചും പ്ലാറ്റ്‌ഫോമുകൾക്കിടയിലൂടെ ദമയന്തി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. വ്യാഴാഴ്ച രേഖപ്പെടുത്തിയ ഈ ദൃശ്യങ്ങളാണ് പെൺകുട്ടിയെക്കുറിച്ച് ഒടുവിലായി ലഭിച്ച വിവരം. വീട്ടിൽ നിന്നിറങ്ങുമ്പോൾ ദമയന്തിയുടെ പക്കൽ മൊബൈൽ ഫോണുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ യാത്രാവഴികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ദേശീയ ട്രയൽസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അതിരാവിലെ എഴുന്നേറ്റ് പരിശീലനത്തിന് പോകുന്നതടക്കം കടുത്ത ദിനചര്യകളാണ് ദമയന്തി പിന്തുടർന്നിരുന്നതെന്നും, കുടുംബത്തിൽ യാതൊരുവിധ പ്രശ്നങ്ങളോ തർക്കങ്ങളോ നിലനിന്നിരുന്നില്ലെന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. കാണാതാകുമ്പോൾ പിങ്ക് നിറത്തിലുള്ള ഹാഫ് ടി-ഷർട്ടും ഹാഫ് പാന്റ്സുമായിരുന്നു വേഷമെന്നും, മകളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ ബന്ധപ്പെടണമെന്നും അഭ്യർത്ഥിച്ച് ദമയന്തിയുടെ മാതാവ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലിൽ കുടുംബവും അയൽക്കാരും ഷൂട്ടിങ് ലോകവും ഒരുപോലെ ആശങ്കയിലാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]