ബെംഗളൂരു : ബെംഗളൂരുവിലെ ചന്നമ്മനക്കരെ അച്ചുകാട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നാല് മാസം ഗർഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. മനോജ്, ഭാര്യ സ്വപ്ന എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് ദാരുണമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിലെ വളർത്തുനായയെ കെട്ടാൻ ഉപയോഗിക്കുന്ന നൈലോൺ ബെൽറ്റ് (Leash) ഉപയോഗിച്ചാണ് മനോജ് ഭാര്യയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സ്വപ്നയുടെ മരണം ഉറപ്പാക്കിയ ശേഷം, ഇതേ ബെൽറ്റ് ഉപയോഗിച്ച് മനോജ് മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ചന്നമ്മനക്കരെ അച്ചുകാട്ട് പൊലീസ് ഉടനടി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സൗത്ത് ഡിവിഷൻ ഡി.സി.പി വംശി കൃഷ്ണയും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മൂന്ന് വർഷം മുൻപായിരുന്നു മനോജിന്റെയും സ്വപ്നയുടെയും വിവാഹം കഴിഞ്ഞത്. മനോജിന്റെ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം ഇതേ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ബംഗളൂരു സ്വദേശിയായ മനോജ് ആശാരിപ്പണിക്കാരനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി മനോജ് ജോലിക്ക് പോകാതെ വീട്ടിൽ തന്നെയായിരുന്നുവെന്നും, ഈ ദിവസങ്ങളിൽ ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു.
സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് 12.30-ഓടെ ദമ്പതികൾ തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഈ സമയം സ്വപ്നയുടെ അമ്മ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനായി ടെറസിലേക്ക് പോയതായിരുന്നു. ഈ അവസരം മുതലെടുത്താണ് മനോജ് സ്വപ്നയുമായി മുറിക്കുള്ളിൽ കയറി, വളർത്തുനായയുടെ നൈലോൺ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഇതേ ബെൽറ്റിൽ തന്നെ മനോജും ഫാനിൽ ജീവനൊടുക്കുകയായിരുന്നു. പിന്നീട് വീട്ടുകാരാണ് ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും, കൃത്യമായ കാരണവും സാഹചര്യവും വ്യക്തമാകുന്നതിനായി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും പൊലീസ് അറിയിച്ചു.
