ബെംഗളൂരു : നഗരത്തിലെ അഞ്ച് മുൻസിപ്പൽ കോർപ്പറേഷനുകളിലെയും പ്രധാന, ഉപ-പ്രധാന റോഡുകളുടെ അവസ്ഥ വിലയിരുത്തുന്നതിനായി ഡാഷ്‌ക്യാമുകൾ ഉപയോഗിച്ച് സർവേ നടത്താൻ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട സമഗ്രമായ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാന റോഡുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിനായി ചേർന്ന വെർച്വൽ യോഗത്തിൽ ജി.ബി.എ ചീഫ് കമ്മീഷണർ മഹേശ്വർ റാവുവാണ് ഈ നിർദേശം നൽകിയത്. എഞ്ചിനീയർമാരുടെ വാഹനങ്ങളിൽ ഡാഷ്‌ക്യാമുകൾ ഘടിപ്പിക്കാനും, പരിശോധനയ്ക്കിടയിൽ ലഭിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ടുകൾ തയ്യാറാക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ട്രാഫിക് തിരക്ക് താരതമ്യേന കുറവുള്ള സമയമായ രാവിലെ 7 മണി മുതൽ 9 മണി വരെയുള്ള സമയങ്ങളിലാണ് പ്രതിദിന റോഡ് സർവേ നടത്തേണ്ടത്.
ഡാഷ്‌ക്യാമുകളിൽ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ അതത് കോർപ്പറേഷനുകളിലെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) വിഭാഗങ്ങൾക്ക് കൈമാറും. തുടർന്ന് ഐ.ടി സംഘം ഈ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്ത് ഉടനടി സമർപ്പിക്കാനുള്ള റിപ്പോർട്ടുകൾ തയ്യാറാക്കും.
നിലവിൽ ഡിഫെക്റ്റ് ലയബിലിറ്റി പിരീഡിൽ (ഡി.എൽ.പി/ഉത്തരവാദിത്ത കാലാവധി) ഉള്ള റോഡുകളുടെയും, കാലാവധി കഴിഞ്ഞ റോഡുകളുടെയും വെവ്വേറെ പട്ടിക തയ്യാറാക്കാനും ചീഫ് കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്. ഡി.എൽ.പി കാലാവധി അവസാനിച്ചിട്ടില്ലാത്ത റോഡുകളിൽ എന്തെങ്കിലും തകരാറുകൾ കണ്ടെത്തിയാൽ, അവ അതത് കരാറുകാർ തന്നെ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് നഗര കോർപ്പറേഷനുകളിലെയും റോഡുകളുടെ നിലവിലെ അവസ്ഥ, കുഴികൾ, ഫുട്പാത്തുകൾ, മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തിക്കൊണ്ട് ഒരു സമഗ്രമായ ‘റോഡ് അസറ്റ് ഇൻവെന്ററി’ (Road Asset Inventory) രൂപീകരിക്കുക എന്നതാണ് ഡാഷ്‌ക്യാമുകൾ ഉപയോഗിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
