ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) ബോംബ് ഭീഷണിയെത്തുടർന്ന് പരിഭ്രാന്തി. വ്യാഴാഴ്ച വൈകുന്നേരം ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് ബോംബ് ഭീഷണിയടങ്ങിയ കുറിപ്പ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനകൾക്കൊടുവിൽ ഭീഷണി വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ബെംഗളൂരുവിൽ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോയുടെ 6E-6423 വിമാനത്തിലാണ് സംഭവം. രാത്രി 8 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ മുൻവശത്തെ ശുചിമുറിയിൽ നിന്ന് ഏഴേമുക്കാലോടെയാണ് വിമാന ജീവനക്കാർ ഭീഷണി കുറിപ്പ് കണ്ടെത്തിയത്. “പോകരുത്, ബോംബ് ഉണ്ട്! ദയവായി” (‘Don’t go, bomb hai. Please’) എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലുമായി എഴുതിയ കുറിപ്പാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വിമാനത്തിന്റെ സുരക്ഷയെയും യാത്രക്കാരുടെയും ജീവനക്കാരുടെയും സമാധാനത്തെയും സാരമായി ബാധിച്ച ഈ സംഭവത്തിൽ എയർലൈൻ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറിപ്പ് എഴുതിയ വ്യക്തിയെ കണ്ടെത്താൻ കൃത്യമായ അന്വേഷണം നടത്തണമെന്നും കുറ്റവാളിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ (SOP) അനുസരിച്ച് ബോംബ് ഭീഷണി വിലയിരുത്തൽ സമിതി (BTAC) രൂപീകരിക്കുകയും വിമാനത്തിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് ഭീഷണി വ്യാജമാണെന്ന് സമിതി ഔദ്യോഗികമായി സ്ഥിരീകരിച്ചു. എയർലൈൻ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡിസിപി (നോർത്ത് ഈസ്റ്റ്) ജി.കെ മിഥുൻ കുമാർ മാധ്യമങ്ങളെ അറിയിച്ചു.
