ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ ജർഗനഹള്ളി പാർക്കിന് സമീപം മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിനൊടുവിൽ 25-കാരനെ കുത്തിക്കൊന്നു. ഉദയ് കുമാർ (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സരക്കിയിലെ പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികളും ജെ.പി നഗർ സ്വദേശികളുമായ ചെലുവ, തേജ എന്നിവരെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം നടന്നത്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച്, മൂവരും ബാറിലിരുന്ന് മദ്യപിക്കുന്നതിനിടയിലാണ് തർക്കം ഉടലെടുത്തത്. ഉദയ് കുമാർ തങ്ങളെ തുറിച്ചുനോക്കി എന്ന് ആരോപിച്ച് പ്രതികൾ ഇയാളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. ബാറിലെ തർക്കത്തിന് ശേഷം ഉദയ് കുമാർ അവിടെ നിന്നും ഇറങ്ങിപ്പോയെങ്കിലും പ്രതികളായ ചെലുവയും തേജയും ഇയാളെ പിന്തുടർന്ന് വഴിയിൽ തടഞ്ഞുനിർത്തുകയും ബിയർ കുപ്പികൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് പ്രതികൾ ഉദയ് കുമാറിന്റെ നെഞ്ചിലും വയറിലും ഒന്നിലധികം തവണ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.
ആക്രമണം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട ഉദയ് കുമാറും പ്രതികളും തമ്മിൽ മുൻപരിചയമോ മറ്റ് മുൻവൈരാഗ്യമോ ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ പോലീസ് തുടർഅന്വേഷണം നടത്തിവരികയാണ്.
