ബെംഗളൂരു: യാത്രക്കാരിൽ നിന്ന് അമിതകൂലി ഈടാക്കുകയും സർവീസ് നടത്താൻ വിസമ്മതിക്കുകയും ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി ബെംഗളൂരു ട്രാഫിക് പൊലീസ്. യാത്രാനിയമങ്ങൾ ലംഘിക്കുന്നവരെ കൈയോടെ പിടികൂടാൻ സാധാരണ യാത്രക്കാരുടെ വേഷത്തിൽ പൊലീസുകാർ നേരിട്ട് ഫീൽഡിലിറങ്ങി മിന്നൽ പരിശോധന നടത്തുകയാണ് ഇപ്പോൾ. മീറ്റർ നിരക്കിൽ കൂടുതൽ തുക ചോദിക്കുന്നതും വിമാനത്താവളങ്ങൾ, ഐടി പാർക്കുകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് വരാൻ മടിക്കുന്നതുമായ ഓട്ടോക്കാരെ കണ്ടെത്താൻ ഈ രഹസ്യ നിരീക്ഷണം ഏറെ സഹായിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
പൊതുജനങ്ങളിൽ നിന്നും വിനോദസഞ്ചാരികളിൽ നിന്നും നിരന്തരം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ട്രാഫിക് പൊലീസിന്റെ ഈ ശക്തമായ ഇടപെടൽ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നഗരത്തിൽ മാത്രം നിയമലംഘനം നടത്തിയ ഓട്ടോ ഡ്രൈവർമാർക്കെതിരെ മൂവായിരത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1,354 കേസുകൾ സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ആവശ്യപ്പെട്ടതിനും, 1,634 കേസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ വിസമ്മതിച്ചതിനുമാണ് എടുത്തത്. അടുത്ത കാലത്തായി ഇത്തരം പ്രവണതകൾ വൻതോതിൽ വർദ്ധിച്ചതായി യാത്രക്കാർ ട്രാഫിക് പൊലീസിനെ അറിയിച്ചിരുന്നു.
കന്നഡ ഭാഷ അറിയാത്ത, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഐടി ജീവനക്കാരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് വലിയ രീതിയിലുള്ള ചൂഷണം നടക്കുന്നത്. നഗരത്തിലെ റൂട്ടുകളെക്കുറിച്ചും കൃത്യമായ ചാർജ്ജിനെക്കുറിച്ചും ധാരണയില്ലാത്ത ഇത്തരം യാത്രക്കാരിൽ നിന്ന് ചില ഓട്ടോ ഡ്രൈവർമാർ ഇരട്ടിയിലധികം തുകയാണ് ഈടാക്കുന്നത്. കൂടാതെ വൈകുന്നേരങ്ങളിൽ ‘ഒന്നര ചാർജ്ജ്’ ആവശ്യപ്പെടുന്ന രീതിയും വ്യാപകമാണ്. നിലവിലെ നിയമപ്രകാരം രാത്രി 10 മണിക്ക് ശേഷമേ അത്തരം അധിക നിരക്കുകൾ ഈടാക്കാൻ അനുമതിയുള്ളൂ എങ്കിലും, പല ഡ്രൈവർമാരും രാത്രി 8 മണി മുതൽ തന്നെ ഈ ചൂഷണം ആരംഭിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പരാതികൾ ലഭിക്കുന്ന മുറയ്ക്ക് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. നഗരത്തിലെ ഓട്ടോറിക്ഷാ സർവീസുകളുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി വരുന്ന ആഴ്ചകളിലും ഈ പ്രത്യേക പരിശോധന തുടരുമെന്ന് പൊലീസ് കമ്മീഷണറേറ്റ് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് കർശനമായ മുന്നറിയിപ്പാണ് ട്രാഫിക് പൊലീസ് നൽകുന്നത്.
