ബെംഗളൂരു: ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി). ബസുകൾക്ക് പുറമേ യാത്രക്കാർക്ക് നൽകുന്ന ബസ് ടിക്കറ്റുകളെയും പരസ്യങ്ങൾക്കായി ഉപയോഗിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. കണ്ടക്ടർമാർ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീൻ (ETM) വഴി നൽകുന്ന തെർമൽ ടിക്കറ്റ് റോളുകളുടെ പിൻഭാഗത്താണ് ഇനി മുതൽ പരസ്യങ്ങൾ അച്ചടിക്കുക.
ടിക്കറ്റ് റോളുകളിൽ പരസ്യങ്ങൾ അച്ചടിക്കുന്നതിനുള്ള ലൈസൻസ് അവകാശത്തിനായി ബിഎംടിസി പ്രമുഖ പരസ്യ ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. നിലവിൽ ബെംഗളൂരു നഗരത്തിൽ സർവീസ് നടത്തുന്ന ഏഴായിരത്തോളം ബിഎംടിസി ബസുകളിലായി പ്രതിദിനം 45 ലക്ഷത്തോളം യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. ഇത്രയും വലിയൊരു ഉപഭോക്തൃ ശൃംഖലയുള്ളതിനാൽ ടിക്കറ്റുകളുടെ പിൻഭാഗത്തെ പരസ്യങ്ങൾ വിവിധ ബ്രാൻഡുകൾക്കും ബിസിനസ്സുകൾക്കും ജനങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാനുള്ള മികച്ചൊരു മാർഗ്ഗമായിരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ബസുകൾക്ക് മുകളിൽ പരസ്യങ്ങൾ നൽകുന്ന പദ്ധതി വഴി നിലവിൽ വലിയ രീതിയിലുള്ള വരുമാനമാണ് ബിഎംടിസിക്ക് ലഭിക്കുന്നത്. ഈ മാതൃക വൻ വിജയമായ പശ്ചാത്തലത്തിലാണ് ടിക്കറ്റുകളിലേക്കും പരസ്യം വ്യാപിപ്പിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. നിലവിൽ ബസുകളിലെ പരസ്യങ്ങളിൽ നിന്ന് മാത്രം പ്രതിമാസം 4.79 കോടി രൂപ ബിഎംടിസിക്ക് വരുമാനമായി ലഭിക്കുന്നുണ്ട്. പ്രതിവർഷം ഇത് ഏകദേശം 57.54 കോടി രൂപയോള വരും. ഈ പുതിയ നീക്കത്തിലൂടെ യാത്രാനിരക്ക് വർദ്ധിപ്പിക്കാതെ തന്നെ കോർപ്പറേഷന്റെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനും അധിക വരുമാനം കണ്ടെത്താനും സാധിക്കുമെന്നാണ് ബിഎംടിസി ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.
