ബെംഗളൂരു: വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്ന മലയാളി ക്യാബ് ഡ്രൈവറെയും സുഹൃത്തുക്കളെയും ലക്ഷ്വറി കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചു. കഴിഞ്ഞ ആറുമാസമായി ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി യുവാവ് മുഹമ്മദ് റഫീഖ് (30), സുഹൃത്തുക്കളായ ദീപക്, ജാബിർ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഒരു സ്ത്രീയെച്ചൊല്ലിയുള്ള മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
മെയ് 21-ന് പുലർച്ചെ ഒരു മണിയോടെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സുഹൃത്ത് ദീപക്കിനെയും കൂട്ടി റഫീഖ് മടങ്ങുന്നതിനിടെയാണ് സംഭവം. വെളുത്ത മെഴ്‌സിഡസ് ബെൻസ് കാറിലെത്തിയ അഞ്ചംഗ സംഘം ബെഗൂരിന് സമീപം വെച്ച് ഇവരുടെ ടാക്സി തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് റഫീഖിനെ കത്തിയും വടിവാളും ചൂണ്ടി ഭീഷണിപ്പെടുത്തി ബലമായി ബെൻസ് കാറിലേക്ക് വലിച്ചിഴച്ചു കയറ്റി. റഫീഖിന്റെ കൈവശമുണ്ടായിരുന്ന 21,000 രൂപയും മൊബൈൽ ഫോണും അക്രമികൾ കവർന്നു.
തുടർന്ന് നഗരത്തിലെ ആളൊഴിഞ്ഞ കോണിലെത്തിച്ച റഫീഖിനെക്കൊണ്ട് മറ്റൊരു സുഹൃത്തായ ജാബിറിനെ ഫോൺ ചെയ്യിപ്പിച്ചു. ജാബിറിന് റോഡ് അപകടം സംഭവിച്ചുവെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ചാണ് അക്രമികൾ അയാളെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. അവിടെയെത്തിയ ജാബിറിനെയും സംഘം ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയിൽ അക്രമികളുടെ കണ്ണുവെട്ടിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ട റഫീഖ് പുലർച്ചെ അഞ്ചുമണിയോടെ പോലീസ് ഹെൽപ്പ് ലൈൻ നമ്പറായ 112-ൽ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ സാമ്പിഗെഹള്ളി പോലീസ് സംഘം പരിക്കേറ്റ ജാബിറിനെ മോചിപ്പിച്ചു. ചെവിക്ക് ഗുരുതരമായി പരിക്കേറ്റ ജാബിറിനെ യെലഹങ്കയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളും പരാതിക്കാരും തമ്മിൽ മുൻപരിചയമില്ലെങ്കിലും ഒരു സ്ത്രീയെച്ചൊല്ലി ഇവർക്കിടയിൽ തർക്ക നിലനിന്നിരുന്നതായും ഇതാണ് അതിക്രമത്തിലേക്ക് നയിച്ചതെന്നും ബാഗലൂർ പോലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ചില സംശയാസ്പദ വ്യക്തികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]