ബെംഗളൂരു: സംസ്ഥാന സർക്കാർ ബിയറിനും പ്രീമിയം മദ്യത്തിനും വില കുറച്ച് 10 ദിവസങ്ങൾ പിന്നിട്ടിട്ടും, ബെംഗളൂരുവിലെ ഭൂരിഭാഗം മദ്യവിൽപ്പനശാലകളും ബാറുകളും ഇപ്പോഴും പഴയ കൂടിയ നിരക്കിൽ തന്നെ വിൽപന തുടരുന്നതായി പരാതി. സർക്കാരിന്റെ നികുതി ഇളവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് നൽകാതെ, വ്യാപാരികൾ വൻ ലാഭം കൊയ്യുകയാണെന്നാണ് ആക്ഷേപം.
ആൽക്കഹോളിന്റെ അളവ് (ശതമാനം) അടിസ്ഥാനമാക്കിയുള്ള പുതിയ നികുതി വ്യവസ്ഥ മെയ് 11 മുതലാണ് സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നത്. ഇതോടെ ഒരു കുപ്പി ബിയറിന് 10 രൂപ മുതൽ 75 രൂപ വരെയാണ് വില കുറഞ്ഞത്. എന്നാൽ ഭൂരിഭാഗം സ്വകാര്യ മദ്യശാലകളും ബാറുകളും ഈ വിലക്കുറവ് നടപ്പിലാക്കിയിട്ടില്ല. സർക്കാർ നടത്തുന്ന ചുരുക്കം ചില എംഎസ്ഐഎൽ (MSIL) ഔട്ട്‌ലെറ്റുകളിൽ മാത്രമാണ് നിലവിൽ പുതിയ കുറഞ്ഞ നിരക്കിൽ മദ്യം ലഭിക്കുന്നത്.
പഴയ സ്റ്റോക്ക് തീർക്കാനുണ്ടെന്ന ന്യായീകരണമാണ് മദ്യശാല ഉടമകൾ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാൽ ഇത് ഉപഭോക്താക്കളെ പറ്റിച്ച് അധിക ലാഭമുണ്ടാക്കാനുള്ള തന്ത്രമാണെന്ന് ജനങ്ങൾ ആരോപിക്കുന്നു. പുതിയ എംആർപി (MRP) രേഖപ്പെടുത്തിയ സ്റ്റിക്കറുകൾ കുപ്പികളിൽ പതിച്ചു വിതരണം ചെയ്യാൻ നിർമ്മാണ കമ്പനികൾക്ക് 10 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഈ പരിവർത്തന കാലയളവ് മുതലെടുത്താണ് വ്യാപാരികൾ കൊള്ളലാഭം കൊയ്യുന്നത്. പുതിയ നയം വഴി പ്രമുഖ ബിയർ ബ്രാൻഡുകൾക്ക് പുറമെ വിപണിയിൽ പ്രിയമേറിയ പല പ്രീമിയം മദ്യ ബ്രാൻഡുകൾക്കും വലിയ വിലക്കുറവ് വന്നിട്ടുണ്ട്.
വ്യാപകമായ ഈ ചൂഷണം ശ്രദ്ധയിൽപ്പെട്ടതോടെ കർശന മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. എല്ലാ റീട്ടെയ്ൽ മദ്യശാലകളും (CL-2), എംഎസ്ഐഎൽ സ്മാർട്ട് ബൂട്ടീക്കുകളും (CL-11) പുതുക്കിയ വിലവിവരപ്പട്ടിക ഉപഭോക്താക്കൾക്ക് കാണാൻ പാകത്തിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എക്സൈസ് വകുപ്പ് ജോയിന്റ് കമ്മീഷണർ നാഗരാജപ്പ അറിയിച്ചു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെയും, അധികവില ഈടാക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കും.
ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ ഓഫീസർമാർക്കും മദ്യശാലകളിൽ മിന്നൽ പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മദ്യം വാങ്ങുമ്പോൾ നിർബന്ധമായും ബില്ല് ചോദിച്ചു വാങ്ങണമെന്നും, കൂടുതൽ തുക ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പ്രാദേശിക എക്സൈസ് ഇൻസ്പെക്ടർമാരെ നേരിട്ട് വിവരമറിയിക്കണമെന്നും എക്സൈസ് വകുപ്പ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
