ബെംഗളൂരു : നഗരത്തിലെ തെരുവുനായ ഷെൽട്ടറിൽ മലയാളി യുവതി മർദനമേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ ഷെൽട്ടർ ഉടമ ദീപക് കൃഷ്ണൻ പിടിയിലായി. കന്യാകുമാരിയിൽ നിന്നാണ് ഇയാളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂർ വാടാനപ്പിള്ളി സ്വദേശി സുനിതയാണ് (42) അതിക്രൂരമായ മർദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ചത്.
ബംഗളൂരുവിൽ ദീപക് കൃഷ്ണൻ നടത്തിവന്നിരുന്ന തെരുവുനായ ഷെൽട്ടർ ഹോമിലെ ജീവനക്കാരിയായിരുന്നു സുനിത. കഴിഞ്ഞ മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെൽട്ടറിലെ മറ്റ് രണ്ട് വനിതാ ജീവനക്കാർക്കൊപ്പം ജോലി ചെയ്തിരുന്ന സുനിതയെ ദീപക് കൃഷ്ണൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും, ഇത് തടഞ്ഞതിനെത്തുടർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്നാണ് വിവരം.
സുനിതയുടെ തല പിടിച്ച് ചുവരിലും അലമാരയിലും തുടർച്ചയായി ഇടിപ്പിച്ച പ്രതി, പരിക്കേറ്റ് താഴെ വീണ യുവതിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയതായും ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. മർദനം തടയാൻ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന മറ്റ് സ്ത്രീകളെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ സുനിതയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
കേരളത്തിൽ ഏറെ വിവാദമായ കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന വെളിപ്പെടുത്തൽ നടത്തി നേരത്തെ വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് മരിച്ച സുനിത. സംഭവത്തിന് ശേഷം ഒളിവിൽ പോയ ദീപക് കൃഷ്ണനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. പിടികൂടിയ പ്രതിയെ ഉടൻ ബംഗളൂരുവിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]