ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ ഭരണത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളുടെ (എസ്.എം.സി) അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളെ നിയമിക്കണമെന്നാണ് മന്ത്രാലയത്തിന്റെ പ്രധാന ശുപാർശ. സ്കൂൾ ഭരണത്തിൽ കമ്മ്യൂണിറ്റിയുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്.
സമിതി ഘടനയും പ്രാതിനിധ്യവും
പുതിയ പരിഷ്കാരമനുസരിച്ച് സ്കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ സമിതിയുടെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കും. സമിതിയുടെ സുഗമമായ നടത്തിപ്പിനായി അക്കാദമിക് കമ്മിറ്റി, സ്കൂൾ ബിൽഡിങ് കമ്മിറ്റി എന്നിങ്ങനെ രണ്ട് ഉപസമിതികളും രൂപീകരിക്കും. സ്കൂളിലെ കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. 100 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ 12-15 അംഗങ്ങളും, 500-ൽ അധികം കുട്ടികളുള്ളയിടത്ത് 20-25 അംഗങ്ങളും സമിതിയിലുണ്ടാകും. അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, ആശാ വർക്കർമാർ, അംഗനവാടി പ്രവർത്തകർ എന്നിവർക്കും സമിതിയിൽ പ്രാതിനിധ്യമുണ്ടാകും.
വിപുലമായ അധികാരങ്ങൾ
സാമ്പത്തികവും ഭരണപരവുമായ വലിയ അധികാരങ്ങളാണ് പുതിയ മാർഗരേഖ സമിതിക്ക് നൽകുന്നത്. 30 ലക്ഷം രൂപ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് നടത്താൻ ഇനി സമിതിക്ക് അധികാരമുണ്ടാകും. കൂടാതെ സമഗ്ര ശിക്ഷ, പി.എം പോഷൺ (ഉച്ചഭക്ഷണ പദ്ധതി), നിപുൺ ഭാരത് തുടങ്ങിയ കേന്ദ്ര പദ്ധതികളുടെ മേൽനോട്ട ചുമതലയും ഈ സമിതിക്കായിരിക്കും.
സ്ത്രീ പ്രാതിനിധ്യവും കാലാവധിയും
വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ) അനുസരിച്ച് സമിതിയിലെ നാലിൽ മൂന്ന് ഭാഗം അംഗങ്ങളും രക്ഷിതാക്കളായിരിക്കണം. ഇതിൽ പകുതി പേർ സ്ത്രീകളായിരിക്കണമെന്ന കർശന വ്യവസ്ഥയും പുതിയ മാർഗരേഖയിലുണ്ട്. സമിതിയുടെ കാലാവധി രണ്ട് വർഷമായിരിക്കും. ഓരോ അധ്യയന വർഷത്തിന്റെ തുടക്കത്തിലും തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ സ്കൂൾ മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം പ്രകാരമുള്ള ഈ മാറ്റങ്ങൾ പ്രീ-പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ രംഗത്ത് വലിയ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രത്യാശ പ്രകടിപ്പിച്ചു.
