ഹൈദരാബാദ്: നഗരത്തിലെ സ്ത്രീസുരക്ഷയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ അണ്ടർ കവർ ഓപ്പറേഷൻ. ഹൈദരാബാദ് മൽകജ്ഗിരി പോലീസ് കമ്മിഷണർ വി. സുമതിയാണ് സാധാരണ യാത്രക്കാരിയുടെ വേഷത്തിൽ അർധരാത്രി ബസ് സ്റ്റോപ്പിലെത്തി പരിശോധന നടത്തിയത്. മൂന്ന് മണിക്കൂർ നീണ്ട കാത്തിരിപ്പിനിടെ നടുക്കുന്ന അനുഭവങ്ങളാണ് ഉദ്യോഗസ്ഥയ്ക്കുണ്ടായത്.
ദിൽസുഖ്‌നഗറിലെ തിരക്കേറിയ ബസ് സ്റ്റോപ്പിൽ പുലർച്ചെ 12:30 മുതൽ 3:30 വരെയായിരുന്നു കമ്മിഷണറുടെ പരിശോധന. സാധാരണ വസ്ത്രം ധരിച്ച് ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന സുമതിയെ ഈ സമയത്തിനിടെ 40-ഓളം പുരുഷന്മാരാണ് ലൈംഗികോദ്ദേശത്തോടെ സമീപിച്ചത്. “ഒപ്പം വരുന്നോ” എന്ന് ചോദിച്ചും അശ്ലീല ചുവയോടെ സംസാരിച്ചും എത്തിയവരിൽ ഭൂരിഭാഗവും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നുവെന്ന് പോലീസ് അറിയിച്ചു. യുവാക്കളും വിദ്യാർഥികളും ഇക്കൂട്ടത്തിലുണ്ട്.
കമ്മിഷണർക്ക് സുരക്ഷയൊരുക്കി തൊട്ടടുത്ത് തന്നെ മഫ്തിയിൽ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. സുമതിയോട് മോശമായി പെരുമാറിയവരെയെല്ലാം പോലീസ് സംഘം അപ്പപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
രാത്രികാല പട്രോളിങ്ങിന്റെ കാര്യക്ഷമത നേരിട്ട് വിലയിരുത്താനാണ് താൻ ഇറങ്ങിത്തിരിച്ചതെന്ന് വി. സുമതി പറഞ്ഞു. ബസ് സ്റ്റോപ്പിലെത്തി മിനിറ്റുകൾക്കകം തന്നെ ശല്യക്കാർ എത്തിത്തുടങ്ങിയത് നഗരത്തിലെ ഭയാനകമായ സാഹചര്യം വ്യക്തമാക്കുന്നു. രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ നേരിട്ട് ബോധ്യപ്പെട്ടതായും, നഗരത്തിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ കൂടുതൽ കർശനമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും കമ്മിഷണർ ഉറപ്പുനൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]