ലഖ്‌നൗ: ലോകപ്രശസ്തമായ ഇംഗ്ലീഷ് നഴ്സറി കവിത ‘ജോണി ജോണി യെസ് പപ്പാ’ കുട്ടികളിൽ നുണ പറയാനുള്ള പ്രവണത വളർത്തുന്നുവെന്നും ഇതിൽ ഇന്ത്യൻ മൂല്യങ്ങളില്ലെന്നും ഉത്തർപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ. കാൺപൂരിൽ നടന്ന അധ്യാപക സംഗമത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദ പരാമർശം. പാശ്ചാത്യ കവിതകൾക്ക് പകരം ഭാരതീയ മൂല്യങ്ങൾ പകർന്നുനൽകുന്ന വിദ്യാഭ്യാസ രീതിക്ക് അധ്യാപകർ മുൻഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘പഞ്ചസാര കഴിച്ചോ? ഇല്ല പപ്പാ’ എന്നിങ്ങനെയുള്ള വരികൾ കുട്ടികളെ സ്വന്തം മാതാപിതാക്കളുടെ മുന്നിൽ വെച്ചുതന്നെ കള്ളം പറയാൻ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പാശ്ചാത്യ ശൈലികൾ കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ദോഷകരമായി ബാധിക്കും. പാഠപുസ്തകങ്ങൾക്കപ്പുറം ദൈനംദിന ജീവിതത്തിലെ ചെറിയ പാഠങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ശരിയായ ദിശാബോധം നൽകാൻ അധ്യാപകർ തയ്യാറാകണം. ഭാരതത്തിന്റെ പുരാതനമായ ‘ഗുരു-ശിഷ്യ’ പാരമ്പര്യം ഉയർത്തിപ്പിടിച്ചാൽ മാത്രമേ വിദ്യാർത്ഥികളിൽ യഥാർത്ഥ മൂല്യങ്ങൾ സൃഷ്ടിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാഠ്യപദ്ധതിയോടൊപ്പം തന്നെ മൂല്യങ്ങൾ പകർന്നുനൽകുന്ന ഒരു പുതിയ സംവിധാനം കെട്ടിപ്പടുക്കാൻ അധ്യാപകർക്ക് മന്ത്രി ആഹ്വാനം നൽകി. എന്നാൽ, ദശാബ്ദങ്ങളായി കുട്ടികൾ പഠിച്ചുവരുന്ന ഒരു കവിതയ്ക്കെതിരെയുള്ള മന്ത്രിയുടെ പ്രസ്താവന ഇതിനോടകം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. പാശ്ചാത്യ സംസ്കാരത്തോടുള്ള അമിത എതിർപ്പാണ് മന്ത്രിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]