ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് പട്‌നയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാണാതായ സ്‌കൂട്ടർ വർഷങ്ങൾക്ക് ശേഷം ട്രാഫിക് ചെല്ലാനിലൂടെ കണ്ടെത്തി. 2023-ൽ ഗതാഗത സേവനത്തിനായി കൈമാറിയ തന്റെ സുസുക്കി സ്വിഷ് 125 സ്‌കൂട്ടർ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാട്ടി ബീഹാർ സ്വദേശിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അഭിഷേക് കുമാർ ഝാ പോലീസിൽ പരാതി നൽകി. അടുത്തിടെ വാഹനത്തിന്റെ ട്രാഫിക് നിയമലംഘനങ്ങൾ പരിശോധിച്ചപ്പോഴാണ് അജ്ഞാതനായ ഒരാൾ തന്റെ സ്കൂട്ടർ ബെംഗളൂരു നഗരത്തിൽ ഉപയോഗിക്കുന്നതായി ഇയാൾ കണ്ടെത്തിയത്.
2021-ലാണ് അഭിഷേക് ബെംഗളൂരുവിൽ നിന്ന് പുണെയിലേക്ക് താമസം മാറിയത്. അന്ന് തന്റെ സ്കൂട്ടർ കുന്ദലഹള്ളിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ ഏൽപ്പിച്ചിരുന്നു. പിന്നീട് സ്കൂട്ടർ പട്‌നയിലേക്ക് എത്തിക്കുന്നതിനായി ഓൺലൈനിൽ ഒരു പ്രമുഖ ലോജിസ്റ്റിക് കമ്പനിയുടെ പേരിൽ നൽകിയിരുന്ന നമ്പറിൽ ഇയാൾ ബന്ധപ്പെട്ടു. എന്നാൽ പ്രശസ്തമായ വിആർഎൽ (VRL) കമ്പനിയുടെ പേരിൽ തട്ടിപ്പുകാരാണ് ഈ പരസ്യം നൽകിയിരുന്നതെന്ന് അഭിഷേക് അറിഞ്ഞിരുന്നില്ല. 2023 ജനുവരി 4-ന് തട്ടിപ്പുകാർ അയച്ച ആൾ സുഹൃത്തിന്റെ വീട്ടിലെത്തി സ്കൂട്ടർ കൊണ്ടുപോയി.
വാഹനം കൈപ്പറ്റിയതിന് ശേഷം ബില്ലോ മറ്റ് രേഖകളോ നൽകാതിരുന്നതോടെയാണ് അഭിഷേകിന് സംശയം തോന്നിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ ഫോൺ നമ്പറുകൾ തട്ടിപ്പ് സംഘത്തിന്റേതാണെന്ന് ബോധ്യപ്പെട്ടു. എന്നാൽ പുണെയിലായിരുന്നതിനാൽ പോലീസിൽ നേരിട്ടെത്തി പരാതി നൽകാൻ സാധിച്ചില്ല. അടുത്തിടെ വാഹനത്തിന്റെ ട്രാഫിക് ചലാൻ പരിശോധിച്ചപ്പോൾ, 2025 സെപ്റ്റംബർ 27-ന് വർത്തൂർ റോഡിൽ വെച്ച് ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് സ്കൂട്ടറിന്റെ പേരിൽ പിഴ അടിക്കപ്പെട്ടതായി കണ്ടു. ഇതോടെയാണ് ഓൺലൈനായി പോലീസിൽ പരാതി നൽകാൻ അദ്ദേഹം തീരുമാനിച്ചത്.
അഭിഷേകിന്റെ പരാതിയിൽ എച്ച്.എ.എൽ പോലീസ് മോഷണക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ രേഖകളും ഗതാഗതത്തിനായി നൽകിയ വിവരങ്ങളും സഹിതം സ്റ്റേഷനിൽ ഹാജരാകാൻ പരാതിക്കാരനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂട്ടർ നിലവിൽ ഉപയോഗിക്കുന്നത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
